കേരളത്തിൽ തുടർഭരണം 44 വർഷത്തെ ഇടവേളയ്ക്കുശേഷം. ഐക്യകേരള രൂപീകരണത്തിനു ശേഷമുള്ള രണ്ടാമത്തെ മാത്രം തുടർഭരണമാണു പിണറായി വിജയൻ കൈപ്പിടിയിലൊതുക്കിയത്.1970 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയ ഐക്യമുന്നണി ഏഴു വർഷത്തോളം ഭരണത്തിലിരുന്നതിനു ശേഷം 1977 ലെ തെരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു.
അതിനുശേഷം ഇന്നോളം മുന്നണികളെ മാറി മാറി അധികാരത്തിലെത്തിക്കുകയായിരുന്നു കേരളം. 1970 ൽ അധികാരത്തിൽ വന്ന അച്യുതമേനോൻ സർക്കാരിന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്നു മൂന്നു തവണയായി 18 മാസം കാലാവധി നീട്ടിക്കിട്ടിയതോടെയാണ്1977 വരെ ഭരിക്കാൻ സർക്കാരിനു സാധിച്ചത്.
കേരളത്തിന്റെ അതുവരെയുള്ള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു കാലാവധി തികച്ചു ഭരിച്ച ഒരു മുന്നണി ഭരണത്തുടർച്ച നേടുന്നത്. 1970 ലെ മന്ത്രിസഭയെ നയിച്ചത് സിപിഐയിലെ സി. അച്യുതമേനോൻ ആയിരുന്നെങ്കിൽ ഭരണത്തുടർച്ച നേടിയപ്പോൾ ഭരണനേതൃത്വം കോണ്ഗ്രസ് ഏറ്റെടുത്തു. കെ. കരുണാകരൻ മുഖ്യമന്ത്രിയുമായി. രാജൻ കേസിൽ ഹൈക്കോടതിയിൽ നിന്നു പ്രതികൂല പരാമർശം ഉണ്ടായതിനെ തുടർന്ന് ഒരു മാസത്തിനു ശേഷം കരുണാകരനു രാജിവയ്ക്കേണ്ടി വന്നതു മറ്റൊരു ചരിത്രം.
ചരിത്രം കുറിച്ച് ഇടതു സർക്കാർ ഇപ്പോൾ ഭരണത്തുടർച്ച നേടുന്പോൾ പിണറായി വിജയൻ തന്നെയായിരിക്കും വീണ്ടും മുഖ്യമന്ത്രി ആകുന്നത്. അങ്ങനെ ഒരു റിക്കാർഡും പിണറായി കുറിക്കുകയാണ്.
ഭരണത്തുടർച്ച എന്നു സാങ്കേതികമായി പറയാനാകില്ലെങ്കിലും തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയായ ചരിത്രം കെ. കരുണാകരനും സി. അച്യുതമേനോനും അവകാശപ്പെടാനുണ്ട്.
1967 ലെ തെരഞ്ഞെടുപ്പിനുശേഷം രൂപം കൊണ്ട ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി സർക്കാർ തകർന്നതിനുശേഷം സി. അച്യുതമേനോന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപം കൊണ്ടു. 1969 നവംബർ ഒന്നിനു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിസഭ കാലാവധി പൂർത്തിയാകുന്നതിനു മുന്പ് 1970 ഓഗസ്റ്റ് ഒന്നിന് രാജിവച്ചു. സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലായി. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ ഐക്യമുന്നണി തന്നെ അധികാരത്തിലെത്തി. അച്യുതമേനോൻ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു.
1980 ലെ നായനാർ സർക്കാർ കാലാവധി എത്തും മുന്പേ നിലം പൊത്തിയതോടെ കക്ഷിബന്ധങ്ങളിൽ മാറ്റും വരികയും കെ. കരുണാകരന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുകയും ചെയ്തു. നായനാർ സർക്കാർ രാജിവച്ചപ്പോൾ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിടാതെ സസ്പെൻഡ് ചെയ്തു നിർത്തുകയായിരുന്നു. ഇങ്ങനെയാണ് കെ. കരുണാകരനു സർക്കാർ രൂപീകരിക്കാനുള്ള അവസരം ലഭിച്ചത്.
സ്പീക്കറെ കൂടാതെ കൃത്യം 70 പേരുടെ പിന്തുണ മാത്രമുണ്ടായിരുന്ന സർക്കാർ നിയമസഭയിൽ പലപ്പോഴും സ്പീക്കർ എ.സി. ജോസിന്റെ കാസ്റ്റിംഗ് വോട്ടിലാണു നിലനിന്നു പോന്നത്. ലോനപ്പൻ നന്പാടൻ കാലുമാറിയതിനെ തുടർന്ന് മൂന്നു മാസം പൂർത്തിയാകും മുന്പേ സർക്കാർ വീണു. പിന്നീടു നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തി കെ. കരുണാകരൻ തന്നെ വീണ്ടും മുഖ്യമന്ത്രിയായി. കാലാവധി പൂർത്തിയാക്കിയ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി എന്ന ബഹുമതിയോടെയാണ് അന്നു കരുണാകരൻ അധികാരമൊഴിഞ്ഞത്.