സംസ്ഥാനത്തു തുടർഭരണമോ ഭരണമാറ്റമോ? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. രാവിലെ എട്ടര മുതൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തുടങ്ങിയാൽ 15 മിനിറ്റിനുള്ളിൽ ആദ്യ ഫലസൂചനകൾ ലഭ്യമാകും. രാവിലെ പത്തോടെ ആദ്യറൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകും. അതോടെ ട്രെൻഡ് അറിയാം.
ഉച്ചയ്ക്കു മുന്പുതന്നെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ എണ്ണിത്തീരും. എന്നാൽ, തപാൽ വോട്ടുകൾ കൂടി എണ്ണിത്തീരേണ്ടതിനാൽ ചെറിയ ഭൂരിപക്ഷമുള്ളവരുടെ വിജയം വ്യക്തമായി പറയാനാവില്ല. സംസ്ഥാനത്തെ 106 മണ്ഡലങ്ങളിൽ 4,000- 5,000 വരെ തപാൽ വോട്ടുകളുണ്ട്. അത്തരം സാഹചര്യത്തിൽ അങ്ങനെയുള്ളവരുടെ അന്തിമഫലം വൈകിയേക്കും.
തപാൽ വോട്ടുകൾ രാവിലെ എട്ടിന് എണ്ണിത്തുടങ്ങും. ഒരു തപാൽ വോട്ട് എണ്ണാൻ 40 സെക്കൻഡ് വേണ്ടി വരും. മുഴുവൻ തപാൽവോട്ടുകളും എണ്ണിത്തീരാൻ ഏഴു മുതൽ എട്ടു മണിക്കൂർ വരെ വേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ നിഗമനം. വൈകുന്നേരത്തോടെ മുഴുവൻ ഫലങ്ങളും ലഭ്യമാകും.
ഇവിഎമ്മുകളുടെ ഫലം ഓരോ പത്തു മിനിറ്റിലും ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകിയാൽ സമയം പിന്നെയും നീളും. ഇത്തവണ എല്ലാവർക്കും വീട്ടിലിരുന്നു മാത്രമേ ഫലം നിരീക്ഷിക്കാൻ കഴിയൂ. ആഹ്ലാദ പ്രകടനങ്ങൾ നിരോധിച്ചിട്ടുണ്ട്.
ഫലമറിയാൻ
തിരുവനന്തപുരം: മാധ്യമങ്ങൾക്കും പൊതുജനങ്ങൾക്കും തെരഞ്ഞെടുപ്പ് ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷന്റെ വെബ്സൈറ്റായ https://results.eci.gov.in/ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാകും. കമ്മീഷന്റെ ’വോട്ടർ ഹെൽപ്ലൈൻ ആപ്പി’ലൂടെയും ഫലം അറിയാം. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. മാധ്യമങ്ങൾക്ക് ജില്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സജ്ജീകരിച്ച മീഡിയ സെന്ററുകളിൽ “ട്രെൻഡ് ടിവി’ വഴിയും വോട്ടെണ്ണൽ പുരോഗതിയും ഫലവും അറിയാം. മാധ്യമങ്ങൾക്ക് സംസ്ഥാനതലത്തിൽ ഐപിആർഡി സജ്ജീകരിച്ച മീഡിയ സെന്റർ വഴിയും ഫലം അറിയാം.
ഒത്തുകൂടിയാൽ കടുത്ത നടപടി
തിരുവനന്തപുരം: വിജയാഘോഷങ്ങൾ നിരോധിച്ച സാഹചര്യത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു മുന്നിൽ ആളുകൾ ഒത്തുകൂടാൻ അനുവദിക്കാതെ പോലീസ് ക്രമീകരണം. നിരോധനം ലംഘിച്ചു വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിലെത്തുന്നവർക്കെതിരേ ദുരന്തപ്രതികരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ കർശന നിയമനടപടികൾ സ്വീകരിക്കും.
വോട്ടെണ്ണൽ തീരുന്നതുവരെ കൗണ്ടിംഗ് കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷയുണ്ടാകും. പട്രോളിംഗ് സംഘത്തെ നിയോഗിക്കേണ്ട ചുമതല അതത് പോലീസ് സ്റ്റേഷനുകൾക്കാണ്.
114 കേന്ദ്രങ്ങൾ, 633 കൗണ്ടിംഗ് ഹാളുകൾ
തിരുവനന്തപുരം: 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളിലാണു വോട്ടെണ്ണൽ. ഇതിൽ 527 ഹാളുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും 106 എണ്ണത്തിൽ തപാൽ ബാലറ്റുകളും എണ്ണും. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിന് 2594 ബാലറ്റ് യൂണിറ്റുകളും 2578 കണ്ട്രോൾ യൂണിറ്റുകളുമാണ് ഉപയോഗിച്ചത്.
തെരഞ്ഞെടുപ്പിന് 5,84,238 തപാൽ ബാലറ്റുകളാണ് ആകെ വിതരണം ചെയ്തിട്ടുള്ളത്. ഇതിൽ ഏതാണ്ട് അഞ്ചു ലക്ഷത്തോളം വോട്ടുകൾ തിരികെയെത്തി.