ഇരിട്ടി: ബുധനാഴ്ച പുന്നാട് മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എഴുന്നൂറിലേറെ നേത്രവാഴകൾ നശിച്ചു. പുന്നാട് അത്തപുഞ്ചയിലെ ആദ്യകാല കർഷകനായ സി.പി. നാരായണന്റെ എഴുന്നൂറോളം വാഴകളും തില്ലങ്കേരി കാരക്കുന്നിലെ കൊച്ചൊത്ത് സുകുമാരന്റെ അത്തപുഞ്ച വയലിൽ കൃഷി ചെയ്ത 35 ഓളം കുലക്കാറായ വാഴകളുമാണ് കാറ്റിൽ നിലം പൊത്തിയത്.
രണ്ട് ലക്ഷം കാർഷിക ലോണും രണ്ട് ലക്ഷം കാർഷികേതര ലോണും എടുത്താണ് നാരായണൻ വാഴ കൃഷിയിറക്കിയത് . വർഷങ്ങളായി തരിശായി കിടന്ന സ്ഥലം പാട്ടത്തിനെടുത്ത് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചത് കൃഷിയിടമാക്കി മാറ്റിയത്. കുലച്ച വാഴകളെല്ലാം നല്ല വിളവും ഉണ്ടായതോടെ സന്തോഷത്തിലുമായിരുന്നു. ഒരുമാസത്തിനുള്ളിൽ വിളവെടുപ്പ് നടത്താനിരിക്കെയാണ് കാറ്റ് എല്ലാം നശിപ്പിച്ചത് . നശിച്ച വാഴകളിൽ പകുതിയോളവും കറി വെക്കാനുള്ള പ്രായം പോലും ആയിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് ഇതുമൂലം ഉണ്ടായത്. വിള ഇൻഷൂറൻസ് നടത്തിയെങ്കിലും നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്ന് പോലും നിശ്ചയമില്ല. കുലച്ച വാഴയ്ക്ക് 300രൂപയും കുലക്കാതതിന് 100 രൂപയുമാണ് ലഭിക്കുക. ഒരു വാഴയ്ക്ക് 350രൂപയിലധികം ചിലവ് വരുമെന്ന് നാരായണൻ പറഞ്ഞു. കൃഷി അസിസ്റ്റന്റ് ആതിര രാമചന്ദ്രൻ, ഫീൽഡ് അസിസ്റ്റന്റ് എ. ഹർഷ എന്നിവർ സ്ഥലത്തെത്തി നഷ്ടക്കണക്കെടുത്തു.