വായുമാർഗം കോവിഡ് രോഗബാധയ്ക്ക് സാധ്യത കൂടിയെന്ന് ലാൻസെറ്റിന്റെ പുതിയ പഠനം. വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായു വഴി വൈറസ് എത്തി കോവിഡ് ബാധിക്കും. അതുകൊണ്ട് മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തിയാൽ രോഗം വരാനുള്ള സാധ്യത വളരെ കൂടും. മാസ്കുകളുടെ ശരിയായ ഉപയോഗം കർശനമായി പിന്തുടരണം. എസി ഹാളുകൾ, അടച്ചിട്ട മുറികൾ ഇവയൊക്കെ വലിയ തോതിൽ രോഗവ്യാപന സാധ്യതയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രോഗലക്ഷണം കണ്ടയുടനെ ടെസ്റ്റിംഗിന് വിധേയരാകാൻ എല്ലാവരും തയാറാകണം. വ്യാപനം രൂക്ഷമായതിനാൽ ആ ലക്ഷണങ്ങൾ കോവിഡിന്റേതാകാൻ സാധ്യത കൂടുതലാണ്. തൊട്ടടുത്ത ടെസ്റ്റിംഗ് സെന്ററിൽ ചെന്ന് പരിശോധന നടത്തണം. ആവശ്യമായ ചികിത്സയും മുൻകരുതലും സ്വീകരിക്കണം. ആർടിപിസിആർ ടെസ്റ്റ് ചെയ്തവർ രോഗ ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഐസൊലേഷനിൽ കഴിയണം.
വാക്സിനേഷൻ കേന്ദ്രങ്ങളിൽ പരമാവധി സൗകര്യം ഒരുക്കും. മറ്റ് രോഗമുള്ളവർക്കും വയോജനങ്ങൾക്കും പ്രത്യേക കൗണ്ടർ തുറക്കും. ആദിവാസി മേഖലകളിൽ വാക്സിനേഷന് സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.