ഇരിട്ടി : ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രസവ വാര്‍ഡും ഓപ്പറേഷന് തിയറ്റർ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഗൈനക്കോളജിസ്റ്റിനെ നിയമിക്കാത്തതിനാല്‍ പ്രസവവും ചികിത്സകളും നിശ്ചലമായി. ആര്‍ദ്രം, കിഫ്ബി പദ്ധതികളിൽ ഉൾപ്പെടുത്തി കോടികള്‍ മുടക്കിയാണ് ഇരിട്ടി താലൂക്ക് ആശുപത്രിയോട് ചേർന്ന് പുതിയ പ്രസവ വാര്‍ഡും സ്ത്രീകളുടെയും കുട്ടിളുടെയും ചികിത്സാ കേന്ദ്രവും പണിതത്. നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയായി മൂന്ന് മാസം കഴിഞ്ഞിട്ടും ഗൈനക്കോളജിസ്റ്റ് എത്തിയില്ല.
അഞ്ച് വര്‍ഷമായി ആരോഗ്യമന്ത്രി തന്നെ പലതവണ ഗൈനക്കോളജിസ്റ്റിനെ ഉടന്‍ നിയമിക്കുമെന്ന് പ്രഖ്യാപിന്നുണ്ടെങ്കിലും ഡോക്ടര്‍ മാത്രം എത്തിയില്ല.
നിലവില്‍ ഡയാലിസിസ്, ഒപി, ഫാര്‍മസി എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് പുതിയ പ്രസവവാര്‍ഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷന് തിയറ്റര്‍ , സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ഐസിയു, കിടത്തി ചികിത്സാവാര്ഡുകള് എന്നിവയടക്കമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമായിരുന്നപ്പോള്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രസവവും പ്രസവശുശ്രൂഷകളും ഇവിടെ നടന്നിരുന്നു.
നേരംപോക്ക് റോഡിലെ പഴയ കെട്ടിടത്തില്‍ നിന്നും ഇരിട്ടി ഹൈസ്കൂള്‍ കുന്നിനു സമീപത്തേക്കു മാറ്റുകയും താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുകയും ചെയ്തതോടെയാണ് ഇവിടെ പ്രസവവും അനുബന്ധ ചികിത്സകളും നിലച്ചത്.
പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവശുശ്രൂഷ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ആദിവാസികളും 10 പഞ്ചായത്തുകളിലും ഇരിട്ടി നഗരസഭയിലുമുള്ളവരും പ്രസവ സംബന്ധമായ ചികിത്സയ്ക്ക് ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രികളെയാണ്.