പിണറായി:മലനാട് റിവർ ക്രൂസ് പദ്ധതിയുടെ ഭാഗമായി മമ്പറത്ത് ബോട്ട് ടെർമിനലിന്റെ നിർമാണം ആരംഭിച്ചു. പഴയ മമ്പറം പാലത്തിന് സമീപം ഒരു കോടി രൂപ ചെലവിലാണ് നിർമാണം. പൈലിങ് ആരംഭിച്ചു. ആറുമാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഹൗസ് ബോട്ടുകൾ ഉൾപ്പെടെ ഇവിടെ അടുപ്പിക്കാനാകും. പ്രാദേശികമായി വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കണ്ണൂരിലെ വി സി ജെയിംസാണ് കരാർ ഏറ്റെടുത്തത്. നേരത്തെ മമ്പറത്ത് ടാക്സി സ്റ്റാൻഡിന് സമീപമാണ് സ്ഥലം കണ്ടെത്തിയിരുന്നതെങ്കിലും പുഴയിൽ പാറയുടെ സാന്നിധ്യം കാരണം പൈലിങ് സാധിക്കാത്തതിനാൽ പിന്നിട് പഴയ പാലത്തിന് സമീപത്തേക്ക് മാറ്റുകയായിരുന്നു. ഇതുകൂടാതെ അഞ്ചരക്കണ്ടി പുഴയിൽ മൂന്നിടത്തുകൂടി ബോട്ട് ടെർമിനൽ നിർമിക്കുന്നുണ്ട്. ധർമടം, പാറപ്രം, ചേരിക്കൽ എന്നിവിടങ്ങളിലാണ് നിർമാണം. ഇവയുടെ നിർമാണം പൂർത്തിയായി കഴിഞ്ഞു. പത്തുകോടി രൂപ ചെലവിലാണ് നിർമാണം. പദ്ധതി യാഥാർഥ്യമാകുന്നതോടെ ടൂറിസം മാപ്പിൽ പ്രദേശം ഇടംപിടിക്കും.
previous post