ഇരിട്ടി: നീന്തൽ രംഗത്ത് മലയോര മേഖലയിൽ വിദഗ്ധരെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെ വള്ളിത്തോട് ഒരുമ റെസ്ക്യൂ ടീം ആരംഭിച്ച സൗജന്യ നീന്തൽ പരിശീലനത്തിന്റെ രണ്ടാംഘട്ടം പൂർത്തിയായി. 20 കുട്ടികളാണ് പങ്കെടുത്ത്. കുട്ടികൾ നീന്തലിൽ നല്ല വൈദഗ്ധ്യം നേടിയതായി പരിശീലകൻ ചാൾസൺ ഏഴിമല പറഞ്ഞു.
മൂന്നാംഘട്ടമെന്ന നിലയിൽ കായലിലുംം കടലിലും ആയാസരഹിതമായി നീന്താനുള്ള പരിശീലനം ഇവർക്ക് നൽകുമെന്ന് ചാൾസൺ പറഞ്ഞു. ഒന്നാംഘട്ടത്തിൽ നീന്തൽ അറിയാവത്തരെ നീന്തൽ പഠിപ്പിക്കുകയായിരുന്നു. രണ്ടാംഘട്ടത്തിൽ വെള്ളത്തിൽ ഒരു മണിക്കൂറോളം മുങ്ങി കിടക്കാനുള്ള പരിശീലനവും വെള്ളത്തിൽ അപകടമുണ്ടായവരെ രക്ഷിക്കാനുള്ള പരിശീലനവുമാണ് നൽകിയത്.
കായലിലും കടലിലും നീന്താൻ പരിശീലനം നൽകുന്നതോടെ മലയോര മേഖലയിൽ വിദഗ്ധ നീന്തൽ താരങ്ങളെ സൃഷ്ടിക്കാൻ കഴിയുമെന്നും ഇതിനോടകം തന്നെ 10 വയസിന് മുകളിൽ പ്രായമുള്ള നൂറിലേറെ വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിച്ചതായി ക്യാപ്റ്റൻ മുജീബ് കുഞ്ഞിക്കണ്ടിയും ചീഫ് കോ -ഓർഡിനേറ്റർ ഇബ്രാഹിംകുട്ടി വള്ളിത്തോടും പറഞ്ഞു.
പരിശീലന പരിപാടിക്ക് സിദ്ധീഖ് കുഞ്ഞിക്കണ്ടി, കെ.ടി. ഇബ്രാഹിം, സി.എച്ച്. റാഫി, പി.ടി. നിസാർ, കെ.കെ. ഷംസുദ്ദീൻ. ഗഫൂർ കാക്കു, സലാം പുളിയങ്ങോടൻ, കെ.പി. ജബ്ബാർ, ശാഫി കെ. നിസാം എന്നിവർ നേതൃത്വം നൽകി.