ഇരിട്ടി : ഉളിക്കൽ മാട്ടറ പീടിക കുന്നിൽ കർണ്ണാടക വനാതിർത്തിയിൽ സ്ഥാപിച്ച സോളാർ വൈദ്യുത വേലി പുനസ്ഥാപിക്കാൻ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ വൈദ്യുത വേലിക്ക് സമീപമുള്ള കാട് വെട്ടിക്കുന്ന പ്രവർത്തിയാണ് നടക്കുന്നത്. വാർഡ് മെബർ സരുൺ തോമസിന്റെ നേതൃത്വത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തികൾ പുരോഗമിക്കുന്നത്.
വന്യമൃഗ ശല്യം രൂക്ഷമായ മാട്ടറ പീടിക കുന്നിലെ കർണ്ണാടക വനത്തോട് ചേർന്ന് കിടക്കുന്ന 1200 മീറ്റർ സോളാർ വൈദ്യുതി വേലിയാണ് പുനസ്ഥാപിക്കുന്നത് . നാട്ടുകാർ 3 ടീമുകളായി തിരിഞ്ഞാണ് പ്രവർത്തി നടത്തുന്നത്. പല മേഖലയിലും, കാട്ടാന ചവിട്ടിയും , മരങ്ങൾ വീണും ,കാട് കയറിയും വൈദ്യുതി വേലി തകർന്നു കിടക്കുകയാണ്. 2014-ൽ കിലോമീറ്റർ ദൈർഘ്യമുള്ള സോളാർ വൈദ്യുതി വേലി വനാതിർത്തിയിൽ സ്ഥാപിച്ചെങ്കിലും പിന്നീട് അത് സംരക്ഷിക്കാൻ യാതൊരു നടപടിയും ഇല്ലാതിരുന്നതാണ് ഇതിന്റെ പ്രവർത്തനം നിലക്കാൻ കാരണമായത്. വൈദ്യുതി വേലി പുന:സ്ഥാപിക്കാൻ സർക്കാരിലും വനം വകുപ്പിലും സഹായം തേടിയുട്ടുണ്ടെങ്കിലും അതിന് കാത്ത് നിൽക്കാതെ പ്രദേശവാസികൾ തന്നെ പണം സ്വരൂപിച്ച് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം നടത്തി വരികയാണെന്ന് വാർഡ് മെബർ സരുൺ തോമസ് പറഞ്ഞു. ഇതോടൊപ്പം കാട്ടാനയെ പ്രതിരോധിക്കാനായി വനാതിർത്തിയിൽ തേനിച്ച കൃഷി പരിപാലനം, സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ എന്നിവയും നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ജനവാസ മേഖയേയും കാർഷിക മേഖലയേയും വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സർക്കാർ കോടികൾ ചിലവഴിക്കുബോൾ അവ സംരക്ഷിക്കാൻ വേണ്ട നടപടിയില്ലാത്തതാണ് ഇത്തരം പദ്ധതികൾ നശിക്കാൻ കാരണമാകുന്നതെന്നും നാട്ടുകാർ പറയുന്നു.