തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനായി ആകാംക്ഷയോടെ ഒന്നടങ്കം കാത്തിരിക്കുകയാണ് കേരളം. കേരളം ആര് ഭരിക്കും, ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്നീ ചർച്ചകൾക്കിടയിലും ‘ഭരണത്തുടർച്ച’യെന്ന മുദ്രാവാക്യം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി ഉയർന്നു വന്നെങ്കിലും ജനവിധി തേടാൻ അവസരം നിഷേധിക്കപ്പെട്ട ഇടതു മുന്നണി എം.എൽ.എമാരുടെ സിറ്റിങ് മണ്ഡലങ്ങളായ 28 മണ്ഡലങ്ങളിലെ ഫലങ്ങളിലേക്കാണ് രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാറ്റി നിർത്തപ്പെടുന്നവരിൽ 8 മന്ത്രിമാരും സ്പീക്കറുമുണ്ടെന്നതാണ് യാഥാർഥ്യം. ഭരണപക്ഷത്തെ 91 എം.എൽ.എമാർക്കും അവകാശപ്പെട്ട ‘ഭരണത്തുടർച്ച’യെന്ന മുദ്രാവാക്യം ശക്തമായി ഉയരുമ്പോഴും വോട്ടെടുപ്പിന് ശേഷം ഈ 28 മണ്ഡലങ്ങൾ നൽകുന്ന ഫലം ഭരണത്തുടർച്ചയുടെ ‘നേരവകാശം’ ആർക്കെല്ലാമാണെന്ന രാഷ്ട്രീയ ചോദ്യവും നിശബ്ദമായി ഉയർത്തുന്നുണ്ട്.