കണ്ണൂർ: തെരഞ്ഞെടുപ്പ് നീതിപൂർവമാക്കണമെങ്കിൽ വോട്ടേഴ്സ് കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻ തയറാകണമെന്ന് കെ. സുധാകരൻ എംപി. വോട്ടേഴ്സ് കാർഡ് ആധാറുമായി ബന്ധിപ്പിച്ചാൽ മാത്രമേ ഒരു പരിധി വരെയെങ്കിലും ജനാധിപത്യ പ്രക്രിയ ശുദ്ധീകരിക്കപ്പെടുകയുള്ളൂ.
രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും കോൺഗ്രസ് നേതാക്കൾക്കും ഇരട്ട വോട്ട് സിപിഎം ഇടപെട്ട് ഉദ്യോഗസ്ഥരെ വച്ച് ബോധപൂർവം ചേർത്തതാണ്. ചെന്നിത്തലയുടെ അമ്മയ്ക്ക് ഉള്ള വോട്ടു പോലും ചെയ്യാൻ കഴിയാറില്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ തൊണ്ണൂറ് ശതമാനവും സിപിഎം അനുകൂല സംഘടനകളിൽ ഉൾപ്പെട്ടവരാണ്. ഇവർ മുഖേനെയാണ് ബൂത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പേരും വിലാസങ്ങളും സിപിഎം ലോക്കൽ കമ്മിറ്റികൾക്ക് കൈമാറുന്നത്. ഇങ്ങനെ കൈമാറുന്നവരെ ഫോണിൽ വിളിച്ച് പ്രാദേശിക നേതൃത്വം കള്ളവോട്ടിനു കൂട്ടുനിൽക്കാൻ ആവശ്യപ്പെടുകയാണ്. ഇതിനു വഴങ്ങുന്നവർക്കു താമസ സൗകര്യവും ഭക്ഷണവുമൊക്കെ പാർട്ടി നേതൃത്വം നൽകും. അല്ലാത്തവരെ ഭീഷണിപ്പെടുത്തുകയാണെന്നും സുധാകരൻ പറഞ്ഞു. ടിക്കാറാം മീണയെക്കുറിച്ച് ഞങ്ങൾക്ക് പരാതികളൊന്നുമില്ല. എങ്കിലും ഞങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ശരിയാണെന്നു പറയുമ്പോഴും ഇലക്ഷൻ കമ്മീഷന്റെ ഭാഗത്തുനിന്നു നടപടിയൊന്നുമുണ്ടാകുന്നില്ലെന്നും സുധാകരൻ കുറ്റപ്പെടുത്തി.
സിപിഎം ശക്തികേന്ദ്രങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്ത്രീകളെ മാത്രം നിയോഗിച്ചത് അവരെ വിരട്ടി ഭയപ്പെടുത്തി കള്ളവോട്ട് ചെയ്യാനാണെന്നും സുധാകരൻ ആരോപിച്ചു.