തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം ഘട്ട കൊറോണ വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യ വകുപ്പ്. രണ്ടു മാസത്തിനുള്ളിൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നേക്കും. 45 വയസിന് മുകളിലുള്ളവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് ഏപ്രിൽ ഒന്നിന് വാക്‌സിനേഷൻ ആരംഭിക്കും. പ്രതിദിനം 2.50 ലക്ഷം പേർക്ക് വാക്‌സിൻ നൽകാനാണ് തീരുമാനം. ഇതിലൂടെ 45 ദിവസം കൊണ്ട് ഈ വിഭാഗത്തിലുള്ളവരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാവുമെന്നാണ് കണക്കാക്കുന്നത്. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ വാക്‌സിനേഷന് വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ ചർച്ച ചെയ്തിരുന്നു.തെരഞ്ഞെടുപ്പ്, ഉത്സവങ്ങൾ, പൊതു പരീക്ഷകൾ തുടങ്ങിയവ നടക്കാനിരിക്കവെ പൊതുജനങ്ങൾ വാക്‌സിൻ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. രോഗ വ്യാപന ശേഷി കൂടുമ്പോൾ മരണ നിരക്കും ഉയർന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പും ഈസ്റ്റർ, വിഷു ആഘോഷങ്ങളും രോഗ വ്യാപന ആശങ്ക വർധിപ്പിക്കുന്നുണ്ട്.