തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. വോട്ടർ പട്ടികയിൽ വ്യാജമായി ചേർത്ത പേരുകൾ നീക്കണമെന്നും ഇതിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല നല്‍കിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പൗരന്മാരുടെ അവകാശം സംബന്ധിച്ച് ഗൗരവമുള്ള വിഷയമാണിതെന്നും ഇരട്ട വോട്ട് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസ് നാളെ വീണ്ടും പരിഗണിക്കും. 131 മണ്ഡലങ്ങളിലായി 4.34 ലക്ഷത്തിലധികം പേരെ വ്യാജമായി പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ക്കും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും കത്തുകള്‍ നല്‍കിയെങ്കിലും മറുപടിയുണ്ടായില്ലെന്നും രമേശ് ചെന്നിത്തല നൽകിയ ഹർജിയില്‍ പറയുന്നുണ്ട്.
വോട്ടര്‍പട്ടികയില്‍ വ്യാജമായി പേര് ചേര്‍ത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേര്‍ത്ത പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.