ഇരിട്ടി: പായം പഞ്ചായത്തിലെ പേരട്ടയിൽ മതിൽ തകർത്ത് വീട്ട് മുറ്റത്ത് എത്തിയ കാട്ടന മേഖലയിലെ ജനങ്ങളെ മണിക്കൂറുകളോളം ഭീതിയിലാക്കി. പേരട്ടയിലെ പുത്തൻ പറമ്പിൽ ജോയിയും കുടുംബവും താമസിക്കുന്ന വീടിന്റെ മതിൽ തകർത്താണ് കാട്ടാന വീട്ടു മുറ്റത്തെത്തിയത്. കഴിഞ്ഞ രാത്രി 11മണിയോടെ മതിൽ തകർക്കുന്ന ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന വീട്ടുമുറ്റത്ത് നിൽക്കുന്നത് ജോയിയുടെ ശ്രദ്ധയിൽപ്പെട്ടത്.
പായം പഞ്ചായത്തിലെ പേരട്ടയിൽ ജനവാസ മേഖലയിലാണ് കഴിഞ്ഞ രാത്രി ആനക്കൂട്ടം എത്തിയത്. കർണ്ണാടകയിലെ മാക്കൂട്ടം വന മേഖലയോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ഇവിടമെങ്കിലും ഇതുവരെ ആന എത്താത്ത പ്രദേശമായിരുന്നു ഇവിടം . വനമേഖല യോട് ചേർന്ന കൃഷിയിടങ്ങളിൽ ആനക്കൂട്ടം എത്താറുണ്ടെങ്കിലും വീടുകൾ ഏറെ യുള്ള പ്രദേശത്ത് ആദ്യമായാണ് ആന എത്തുന്നത്. വീട്ടുമതിൽ തകർത്ത ആന പ്രദേശത്തെ കൃഷിയും വ്യാപകമായി നശിപ്പിച്ചു. പൂവ്വത്തോട്ടത്തിൽ തോമസ്, കറുക പള്ളിയിൽ മാത്യു എന്നിവരുടെ വാഴ,തെങ്ങ് എന്നിവയും നശിപ്പിച്ചു. രാത്രി ഏറെ വൈകുന്നതുവരെയും ജനങ്ങൾ സഞ്ചരിക്കുന്ന പ്രദേശമാണിത്. ആനയെ കണ്ട ഉടനെ സമീപത്തെ വീടുകളിലേക്കും സന്ദേശം എത്തിയതിനാൽ ആരും പുറത്തിറങ്ങിയില്ല.
കാർണ്ണാടക മാക്കൂട്ടം വനത്തിൽ നിന്നും പേരട്ട പുഴ കടന്നാണ് ജനവാസ മേഖലയിലേക്ക് ആനകൾ എത്തുന്നത് . കഴിഞ്ഞ വർഷം ജനവാസ മേഖലിയിൽ ആനക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയിരുന്നു. വനപാലക സംഘം ആനക്കുട്ടിയെ രക്ഷിച്ച് വനത്തിനുള്ളിലേക്ക് വിടുകയായിരുന്നു. മേഖലയിൽ വന്യമ്യഗങ്ങൾ ഇറങ്ങുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്നും കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരം നൽകണമെന്നും പ്രദേശം സന്ദർശിച്ച പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ആവശ്യപ്പെട്ടു. പഞ്ചായത്ത് വൈസ്.പ്രസിഡന്റ് അഡ്വ. എം. വിനോദ്കുമാർ, ഷിജി ദിനേശൻ, അനിൽ എം.കൃഷ്ണൻ, കെ.സുരേഷ് കുമാർ, കെ.ബാലകൃഷ്ണൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.