ഇരിട്ടി : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ പോലീസിന്റെയും , എക്സൈസിന്റെയും പരിശോധന കർശനമാക്കി. ലഹരി , കള്ളപ്പണം കടത്തൽ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്.
അതിർത്തിയിൽ 24 മണിക്കൂറും പോലീസും , എക്സൈസും പരിശോധന നടത്തുന്നുണ്ട് . കൂട്ടുപുഴ പാലത്തിന് സമീപം പോലീസും , കിളിയന്തറയിൽ എക്സൈസ് ചെക്ക് പോസ്റ്റിലുമായാണ് കർശന പരിശോധന നടക്കുന്നത് . മാക്കൂട്ടത്ത് കോവിഡ് നിയന്ത്രണം കുടക് ജില്ല കർശനമാക്കിയതോടെ വാഹനങ്ങളുടെ എണ്ണം വളരെ കുറയുകയും , പൊതു ഗതാഗതം നിലക്കുകയും ചെയ്ത നിലയിലാണ് . ഈ സാഹചര്യം മുതലെടുത്ത് ലഹരി വസ്തുക്കളും കള്ളപ്പണവും മറ്റും കടത്താനിടയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. കേരളത്തിലേക്ക് വരുന്നതിൽ പ്രത്യേക നിയന്ത്രണം ഒന്നുമില്ലെങ്കിലും മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിർത്തി കടന്ന് വരുന്ന എല്ലാ വാഹനങ്ങളും പൂർണ്ണ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് ഇത് വഴി കേരളത്തിലേക്ക് കടത്തി വിടുന്നത്. മാക്കൂട്ടം ചെക്ക് പോസ്റ്റ് വരെ എത്തുന്ന വാഹനങ്ങളിൽ ഇറങ്ങി കേരളത്തിലേക്ക് നടന്നുവരുന്നവരും ഏറെയുണ്ട്. ഇത്തരക്കാരുടെ ലഗേജുകളും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് . തിരഞ്ഞെടുപ്പ് കഴിയുന്നവരെ പരിശോധ തുടരാനാണ് തീരുമാനം. എന്നാൽ കോവഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനങ്ങൾ തുറന്നുള്ള പരിശോധന ഉദ്യോഗസ്ഥർക്ക് ഏറെ ശ്രമകരവുമാണ്.
previous post