കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സർക്കാർ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂർത്തിയായതെന്ന് ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ല കെ. ഫോൺ വിശദീകരണ യോഗത്തിൽ അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. സംസ്ഥാനത്തെ 5700ഓളം സർക്കാർ ഓഫിസുകളിൽ കണക്റ്റിവിറ്റി ഉടൻ പൂർത്തീകരിക്കും. 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇൻറർനെറ്റ് ലഭ്യമാക്കാൻ പദ്ധതി സഹായകമാകും.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയിൽ ടെൽ, എൽ.എസ് കേബിൾ, എസ്.ആർ ഐ.ടി എന്നീ കമ്പനികൾ ഉൾപ്പെടെ കൺസോർഷ്യം ആണ് പദ്ധതി നടപ്പാക്കുന്നത്. കെ- ഫോൺ നെറ്റ് വർക്ക് 14 ജില്ലകളിലും കോർ റിങ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും സർക്കാർ ഓഫിസുകളെയും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്വർക്ക് വഴിയാണ്