ഇരിട്ടി: ഇരിട്ടിയിൽ നിർമ്മിക്കുന്ന വൈദ്യുതിഭവന്റെ ശിലാ സ്ഥാപനവും ഇരിട്ടി നഗരസഭയെ സമ്പൂർണ്ണ ഫിലമെന്റ് രഹിത നഗരസഭയായുള്ള പ്രഖ്യാപനവും വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി എം.എം. മണി നിർവഹിച്ചു. വൈദ്യുതി ഉപയോഗം കൂടിക്കൂടി വരുന്ന സാഹചര്യത്തിൽ സൗരോർജ്ജത്തെ കൂടുതലായി പ്രയോജനപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മറ്റ് മാർഗ്ഗങ്ങളിലൂടെ ഒരു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുവാൻ 15 കോടി വരെ ചെലവ് വരുന്ന സ്ഥാനത്ത് സൗരോർജ്ജം വഴി ഉദ്പാദിപ്പിക്കാൻ 15 ലക്ഷം രൂപ മാത്രമാണ് ചിലവ് വരുന്നത്. എല്ലാവരും എൽ ഇ ഡി ഉപയോഗിക്കുന്നതിലൂടെ വൈദ്യുതി ഉപഭോഗം ഗണ്യമായി കുറക്കുന്നതിനും ഉപഭോക്താക്കൾക്കും വൈദ്യുതി വകുപ്പിനും വൻ സാമ്പത്തിക ലാഭമുണ്ടാക്കാനാകുമെന്നും മണി പറഞ്ഞു.
ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു . നോർത്ത് മലബാർ കണ്ണൂർ ഡിസ്ട്രിബ്യൂഷൻ ചീഫ് എഞ്ചിനീയർ ടി.ആർ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ അദ്ധ്യക്ഷ കെ. ശ്രീലത ഫിലമെന്റ് രഹിത നഗരസഭാ പത്രിക മന്ത്രി മണിയിൽ നിന്നും ഏറ്റുവാങ്ങി. വൈദ്യുതി വകുപ്പ് ഡയറക്ടർ ഡോ . വി. ശിവദാസൻ, എം എൽ എ സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിനോയ് കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, നഗരസഭാ ഉപാദ്ധ്യക്ഷൻ പി.പി. ഉസ്മാൻ, വി.പി. അബ്ദുൾ റഷീദ്, സക്കീർ ഹുസ്സൈൻ, ബാബുരാജ് പായം, പി.കെ. ജനാർദ്ദനൻ, കെ, മുഹമ്മദലി, ബെന്നിച്ചൻ മടത്തിനകം, സി .വി. എൻ. വിജയൻ , കുര്യച്ചൻ പയ്യമ്പള്ളിക്കുന്നേൽ കെ.പി. രാജേഷ് എന്നിവർ പ്രസംഗിച്ചു. ഐ ടി എച്ച് ആർ എം ഡയറക്ടർ പി. കുമാരൻ സ്വാഗതവും ഇലട്രിക്കൽ സെക്ഷൻ ശ്രീകണ്ഠപുരം ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഐ .പി. ദിലീപ്‌കുമാർ നന്ദിയും പറഞ്ഞു.
തലശ്ശേരി – കുടക് അന്തർ സംസ്ഥാന പാതയിൽ പയഞ്ചേരി മുക്കിന് സമീപം ജലസേചന വകുപ്പിൽ നിന്ന് കൈമാറി കിട്ടിയ 43 സെന്റ് സ്ഥലത്താണ് മിനി വൈദ്യുതി ഭവൻ നിർമിക്കുന്നത്. 2 നിലകളിലായി 5298 ചതുരശ്ര അടി കെട്ടിടമാണ് 1.6 കോടി രൂപ ചെലവിൽ പണിയുക. കണ്ണൂർ ജി – ഓൺ എഞ്ചിനീയറിങ്ങ് കമ്പിനിക്കാണ് കരാർ. ഒരു വർഷം കൊണ്ട് പണി പൂർത്തിയാക്കണം. നിർമാണ മേൽനോട്ട്ം പഴശ്ശി സാഗർ ബിൽഡിങ് സബ് ഡിവിഷനാണ്. 1989 ൽ കെ എസ് ഇ ബിക്ക് ജലസേചന വിഭാഗം കൈമാറിയതാണെങ്കിലും രേഖ ചെയ്യാതിരുന്നതിനാൽ കെട്ടിടം പണി തുടങ്ങാൻ സാധിച്ചിരുന്നുല്ല. 6 മാസം മുൻപാണ് രേഖ ചെയ്തത്.
previous post