സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. സംസ്ഥാന പൊലീസ് ആസ്ഥാനത്ത് എഡിജിപിയായിരുന്ന മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായും ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായ കെ പത്മകുമാറിനെ പൊലീസ് ആസ്ഥാന എഡിജിപിയായും നിയമിച്ചു. യോഗേഷ് ഗുപ്‌തയാണ് പുതിയ ബീവറേജ് കോർപറേഷൻ എംഡി. പൊലീസ് ആസ്ഥാന എഡിജിപിക്ക് തുല്യമായ റാങ്കിലാണ് നിയമനം. എം ആർ അജിത്‌കുമാറിനെ ആംഡ് ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. സിവിൽ റൈറ്റ്‌സ് പ്രൊട്ടക്ഷൻ എഡിജിപിയുടെ അധികചുമതലയും അജിത്‌കുമാറിനുണ്ട്.
തിരുമല വിക്രത്തിന് ഉത്തരമേഖല ഐജിയായി നിയമനം നൽകി. സുരക്ഷാ വിഭാഗം ഐജിയായി അശോക് യാദവിനെ നിയമിച്ചു. എസ് ശ്യാംസുന്ദറിനെ ക്രൈം വിഭാഗം ഡിഐജിയായി നിയമിച്ചു. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് സൂപ്രണ്ടായി എ ശ്രീനിവാസിനെ നിയമിച്ചു. കെ കാർത്തിക്കാണ് പുതിയ കോട്ടയം പൊലീസ് മേധാവി. പൊലീസ് ആസ്ഥാനത്തെ അഡീഷണൽ എഐജിയായി ടി നാരായണനെ നിയമിച്ചു. മെറിൻ ജോസഫാണ് പുതിയ കൊല്ലം സിറ്റി പൊലീസ് മേധാവി. ആർ കറുപ്പസ്വാമിയാണ് കോഴിക്കോട് റൂറൽ പൊലീസ് മേധാവി. അരവിന്ദ് സുകുമാറിനെ കെഎപി നാല് ബറ്റാലിയൻ കമാൻഡന്റായി നിയമിച്ചു. ഡി ശിൽപയെ വനിതാസെൽ എസ്‌പിയായി നിയമിച്ചു.
വനിതാ ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതലയും ശിൽപയ്‌ക്കാണ്. ആർ ആനന്ദിനെ വയനാട് പൊലീസ് മേധാവിയായി നിയമിച്ചു. വിവേക് കുമാറാണ് എറണാകുളം റൂറൽ പൊലീസ് മേധാവി. വി യു കുര്യാക്കോസിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ടി കെ വിഷ്‌ണു പ്രദീപിനെ പേരാമ്പ്ര എഎസ്‌പിയായി നിയമിച്ചു. പി നിധിൻരാജാണ് തലശേരി എഎസ്‌പി.