സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലും എയ്ഡഡ് കോളജുകളിലും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഇടപെടുന്നു.
എല്ലാ ഗവ.കോളജുകളിലും എയ്ഡഡ് കോളജുകളിലും നിലവില്‍ ഭിന്നശേഷിക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ സംബന്ധിച്ച് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച് പഞ്ചാപകേശന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടറോടു റിപ്പോര്‍ട്ട് തേടി. പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ കോളജുകളില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഭിന്നശേഷിക്കാര്‍ക്കു ക്ലാസിലെത്താന്‍ ലിഫ്റ്റ്, റാമ്പ് എന്നീ സൗകര്യങ്ങളൊന്നും മിക്ക കോളജുകളിലും ഏര്‍പ്പെടുത്തിയിട്ടില്ല.
സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന് 2016-ലെ ഭിന്നശേഷി അവകാശ നിയമം വ്യക്തമാക്കിയിട്ടുണ്ട്.
നിയമത്തിലെ പതിനാറാം വകുപ്പിലെ ഉപവകുപ്പ് രണ്ടില്‍ നിര്‍ബന്ധമായി സൗകര്യം ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
കോളജ് വിദ്യാഭ്യാസ ഡയറക്ടറില്‍നിന്നു റിപ്പോര്‍ട്ട് ലഭിച്ചശേഷം സൗകര്യം ഏർപ്പെടുത്താതത കോളജുകള്‍ക്കു പിഴ ചുമത്തുന്നതടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്നു കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ പറഞ്ഞു.