ഇന്‍ഷ്വറന്‍സ് ഉള്‍പ്പെടെ ക്ഷീരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകാനുള്ള വിവിധ പദ്ധതികളുമായി നടപ്പുസാമ്പത്തിക വര്‍ഷം 822.61 കോടി രൂപയുടെ ബജറ്റിന് മില്‍മ എറണാകുളം മേഖലാ യൂണിയന് ഭരണസമിതി അംഗീകാരം നല്കി.
മേഖലാ യൂണിയന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ നടപ്പാക്കിവരുന്ന വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനായി 36 കോടി രൂപയുടെ മൂലധന ബജറ്റും അംഗീകരിച്ചു.
ക്ഷീര കര്‍ഷക ക്ഷേമനിധിയിലേക്ക് 5.05 കോടിയും കാലിത്തീറ്റ വില സന്തുലന നിധിയിലേക്ക് 1.35 കോടി രൂപയും വകയിരുത്തി. ക്ഷീര കര്‍ഷകര്‍ക്കായുള്ള അപകട ഇന്‍ഷ്വറന്‍സ് സബ്സിഡി, കന്നുകാലികള്‍ക്കായുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി എന്നിവയ്ക്കായി 28 ലക്ഷം രൂപയും, വൈക്കോല്‍, സൈലേജ് വിതരണ സബ്സിഡിക്കായി 126 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മുഴുവന്‍ ആപ്കോസ് സംഘങ്ങള്‍ക്കും ഇതാദ്യമായി കെട്ടിട അപകട ഇന്‍ഷ്വറന്‍സ് ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്നതിന് ആവശ്യമായ തുക വകയിരുത്തി.
169 ക്ഷീര സംഘങ്ങളില്‍ കോടിക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ചിരിക്കുന്ന ബിഎംസി പ്ലാന്റുകള്‍ മുഴുവനും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയതോടൊപ്പം ക്ഷീര സംഘങ്ങളുടെ കെട്ടിട നിര്‍മാണത്തിനായുള്ള ഗ്രാന്റ് നല്‍കുന്നതിന് 30 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
പ്രതിദിനം രണ്ടു മെഗാവാട്ട് വൈദ്യുതി വീതം ഉത്പാദിപ്പിച്ച്, ആഭ്യന്തര ഉപയോഗത്തിനുശേഷം പ്രതിവര്‍ഷം രണ്ടു ലക്ഷം യൂണിറ്റ് വൈദ്യുതി ഇലക്ട്രിസിറ്റി ബോര്‍ഡിന് തിരികെ നല്കി വര്‍ഷംതോറും 60 ലക്ഷം രൂപ വരുമാനം നേടാന്‍ കഴിയുന്ന സൗരോർജ പ്ലാന്റ് നിര്‍മാണ പദ്ധതി ദേശീയ ക്ഷീര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.