സർക്കാർ പുതുതായി ആരംഭിക്കുന്ന കെ-സ്റ്റോർ പദ്ധതിയിൽ പങ്കാളികളാകുന്നതിന് 837 ലൈസൻസികൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.ആർ. അനിൽ നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ പ്രാഥമിക ഘട്ടം എന്ന നിലയിൽ എല്ലാ ജില്ലയിൽനിന്നും അഞ്ച് റേഷൻ കടകളെ വീതം തെരഞ്ഞെടുത്താണ് പദ്ധതി ആരംഭിക്കുന്നത്. 2022-23 സാന്പത്തിക വർഷം പദ്ധതിക്കായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യസുരക്ഷാ പരിശോധന: കഴിഞ്ഞവർഷം നോട്ടീസ് നൽകിയത് 3,139 സ്ഥാപനങ്ങൾക്ക്
സംസ്ഥാനത്ത് കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ കേന്ദ്രീകരിച്ച് 14,385 പരിശോധനകൾ നടത്തിയതായി മന്ത്രി വീണാ ജോർജ് നിയമസഭയെ അറിയിച്ചു. പരിശോധനയെ തുടർന്ന് 3139 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഗുരുതര വീഴ്ചകൾ കണ്ടെത്തിയ 355 സ്ഥാപനങ്ങൾ നോട്ടീസ് നൽകി അടപ്പിക്കുകയും ചെയ്തു. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി ഈ മാസം 22വരെ 5,549 മത്സ്യപരിശോധനകൾ നടത്തുകയും 2,797 സർവലയൻസ് സാന്പിളുകൾ ശേഖരിക്കുകയും 131 സ്ഥാപനങ്ങൾക്കെതിരേ നോട്ടീസ് നൽകുകയും ചെയ്തു. 17,283 കിലോ മത്സ്യം നശിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഇ.കെ വിജയൻ, ജി.എസ് ജയലാൽ, ഇ.ടി ടൈസണ്, പി. ബാലചന്ദ്രൻ എന്നിവരെ മന്ത്രി അറിയിച്ചു.
സ്വർണക്കടത്ത് കേസ്: സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരാരും അവിഹിതമായ ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാരും അവിഹിതമായ ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.
അത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും.ഇക്കാര്യത്തിൽ ഏതെങ്കിലും ഇടനിലക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷണ ഉദ്യേഗസ്ഥരാണ് നടപടി സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല വിമാനത്താവളം: ടെക്നോ ഇക്കണോമിക്സ് ഫീസിബിലിറ്റി റിപ്പോർട്ട് ഉടൻ സമർപ്പിക്കും
കേന്ദ്ര വ്യോമയാന മന്ത്രാലയം ആവശ്യപ്പെട്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ ടെക്നോ ഇക്കണോമിക്സ് ഫീസിബിലിറ്റി റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പദ്ധതി സംബന്ധിച്ച നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്.
കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നേരത്തേ സമർപ്പിച്ചിരുന്ന പദ്ധതിയുടെ പ്രാഥമിക സാധ്യതാ പഠന റിപ്പോർട്ടിന്മേൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും നടത്തിയ നിരീക്ഷണങ്ങൾക്ക് സർക്കാർ മറുപടി നൽകിയിരുന്നു.
നാലുവർഷത്തിൽ രജിസ്റ്റർ ചെയ്തത് 13,678 സ്ത്രീപീഡനക്കേസുകൾ
സംസ്ഥാനത്ത് 2016 മുതൽ 2020 വരെ 13,678 സ്ത്രീപീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 245 കേസുകളിൽ കുറ്റക്കാർക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്. 2021 മുതൽ ഇതു വരെ 7,348 സ്ത്രീധന പീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് കേസുകളിൽ ആണ് കുറ്റക്കാർക്ക് ശിക്ഷ ലഭിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
രണ്ട് നൂറുദിന പദ്ധതികളിലായി ലൈഫ് പദ്ധതിയിൽ 32,875 വീടുകൾ നിർമിച്ചു
രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് രണ്ട് നൂറുദിന പദ്ധതികളിലായി ലൈഫ് പദ്ധതിയിൽ 32,875 വീടുകൾ നിർമാണം പൂർത്തീകരിച്ചതായി തദ്ദേശ മന്ത്രി എം.വി ഗോവിന്ദൻ നിയമസഭയെ അറിയിച്ചു. ആദ്യ നൂറുദിന പദ്ധതിയിൽ 12,067 വീടുകളും രണ്ടാംഘട്ടത്തിൽ 20,808 വീടുകളുമാണ് പൂർത്തിയാക്കിയത്.
സ്ത്രീധന നിയമ ഭേദഗതി സർക്കാർ പരിഗണനയിലെന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് വിവാഹ ധൂർത്തും ആർഭാടങ്ങളും തടയുന്നതിനായി സ്ത്രീധനവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച വനിതാ കമ്മീഷന്റെ ശിപാർശകൾ ലഭിച്ചിട്ടുണ്ടെന്നും ഇവ നടപ്പാക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും വനിതാ-ശിശു വികസന ക്ഷേമ മന്ത്രി വീണ ജോർജ് നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ മരുന്നു ക്ഷാമം നേരിടുന്ന സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. 2021-22 വർഷത്തെ ടെൻഡർ നടപടികളിൽ തടസം നേരിട്ടതിനെ തുടർന്ന് വിതരണക്കാരെ ലഭിക്കാത്ത ഇനങ്ങൾ കാരുണ്യ ഫാർമസി മുഖേന സംഭരിച്ച് വിതരണം നടത്തിയിട്ടുണ്ട്. ഇതോടൊപ്പം കേരള മെഡിക്കൽ സർവീസ് കോർപറേഷൻ വിതരണം ചെയ്യാത്തതും സ്റ്റോക്ക് ലഭ്യതക്കുറവ് മൂലം ലഭ്യമാകാതെ വന്നതുമായ മരുന്നുകൾ ലോക്കൽ പർച്ചേസ് ഉൾപ്പെടെ വിവിധ പദ്ധതികളിലൂടെ ലഭ്യമാക്കുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.