ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുവദിക്കുന്ന മൈക്ക് ലൈസൻസിനായി പൊലീസിനു നൽകേണ്ട ഫീസ് ഇരട്ടിയാക്കി. വ്യക്തികളിലും സ്ഥാപനങ്ങളിലുംനിന്ന് ഫീസ് ഈടാക്കി പൊലീസ് നൽകുന്ന എല്ലാ സേവനങ്ങൾക്കും ഇനി പത്തുശതമാനം അധികഫീസ് നൽകണം.
പൊലീസിന്റെ വരുമാനം കൂട്ടാനാണിത്. വരുമാനവർധനയ്ക്കുള്ള നിർദേശങ്ങൾ വകുപ്പുകളോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഫീസുകൾ കൂട്ടണമെന്നാണ് പൊലീസ് മേധാവി നിർദേശിച്ചത്. ഇത് ആഭ്യന്തരവകുപ്പ് അംഗീകരിച്ചു.
സ്ഥാപനങ്ങൾക്കും ഏജൻസികൾക്കുമുള്ള പൊലീസ് സംരക്ഷണം, വിനോദ പാർട്ടികൾ, സിനിമാ ഷൂട്ടിങ് എന്നിവയ്ക്ക് പൊലീസിനെ വിട്ടുനൽകാനുള്ള ഫീസ്, പണം കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് അകമ്പടിക്കുള്ള വേതനം, പൊലീസ് വാഹനം, പൊലീസ് നായയുടെ സേവനത്തിനുള്ള ഫീസ് തുടങ്ങിയവയെല്ലാം കൂട്ടി.
ഫിംഗർ പ്രിന്റ് ബ്യൂറോ, ഫൊറൻസിക് സയൻസ് ലബോറട്ടറി എന്നിവിടങ്ങളിലെ സേവനങ്ങൾക്കും ഇനി 10 ശതമാനം അധികം നൽകണം. രണ്ടുവർഷത്തിനുശേഷമാണ് നിരക്കുകൾ കൂട്ടുന്നത്.
ഉത്സവ ഘോഷയാത്രകൾ സ്റ്റേഷൻ പരിധിയിൽ മാത്രമാണെങ്കിൽ 2000 രൂപ നൽകണം. സബ്ഡിവിഷൻ പരിധിയിൽ 4000, ജില്ലാ പരിധിയിൽ 10,000 എന്നിങ്ങനെ നൽകണം. സമ്മേളനങ്ങളും മറ്റും നടത്താൻ അനുമതിക്കുള്ള അപേക്ഷാഫീസ് ആയിരം രൂപയാണ്. സ്വകാര്യസ്ഥാപനങ്ങൾക്കായി ഉദ്യോഗാർഥികളുടെ പശ്ചാത്തലപരിശോധനയ്ക്ക് ആളൊന്നിന് ആയിരംരൂപ ഈടാക്കും.
മൈക്ക് ലൈസൻസ് ഫീസ് വർധന
15 ദിവസത്തെ ലൈസൻസ്: 330-ൽനിന്ന് 660 രൂപ.
ജില്ലയ്ക്കുള്ളിൽ വാഹനത്തിലെ അനൗൺസ്മെന്റ്: 555-ൽനിന്ന് 1110 രൂപ.
സംസ്ഥാനത്തുടനീളം വാഹനത്തിലെ അനൗൺസ്മെന്റ് 5515-ൽനിന്ന് 11,030 രൂപ.
മറ്റു സേവനങ്ങൾക്ക്
പൊലീസ് ക്ലിയറൻസ് ഫീസ്: 555-ൽനിന്ന് 610 രൂപ.
പൊലീസ് നായയുടെ സേവനം: ദിവസം 6615-ൽനിന്ന് 6950 രൂപ.
ഫൊറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധന: 22,050-ൽനിന്ന് 24,260 രൂപ.
ഹാർഡ് ഡിസ്‌ക് /ലാപ്ടോപ് പരിശോധന: 11,025-ൽനിന്ന് 12,130 രൂപ.
മൊബൈൽ, സിം കാർഡ്, വിരലടയാള പരിശോധന: 5515-ൽനിന്ന് 6070 രൂപ.