ഇടുക്കി ഡാമിലെ വെള്ളം ഉപയോഗിച്ച് 800 മെഗാവാട്ട് വൈദ്യുതി അധികമായി ഉത്പാദിപ്പിക്കുന്ന സുവർണ ജൂബിലി എക്സ്റ്റൻഷൻ പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട പരിസ്ഥിതി അനുമതി ലഭിച്ചു.
ജലാശയത്തിൽ ലഭ്യമായ ജലം ഉപയോഗിച്ച് പീക്ക് മണിക്കൂറുകളിൽ അധികമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് രണ്ടാംഘട്ട പദ്ധതി.
പദ്ധതിക്കായി 200 മെഗാവാട്ടിന്റെ നാല് ജനറേറ്ററുകൾ സ്ഥാപിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കി പദ്ധതിയുടെ ഉത്പാദനശേഷി 25,900 ലക്ഷം യൂണിറ്റായി വർധിക്കും. 2,700 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന മുതൽമുടക്ക്.
ഇടുക്കി എക്സ്റ്റൻഷൻ പദ്ധതി പൂർത്തിയാകുന്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി മാറും.
രണ്ടാംഘട്ട പദ്ധതിക്കായുള്ള തുരങ്കം, പവർഹൗസ് എന്നിവയുടെ ഭൂഗർഭ നിർമാണങ്ങൾക്ക് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇതിലൂടെ പരിസ്ഥിതി ആഘാതം പരമാവധി കുറച്ച് നിർമാണം നടത്തും.
ഇടുക്കി ജലാശയത്തിന് 2,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലസംഭരണ ശേഷി ഉണ്ട്. 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതി 24 മണിക്കൂറും പ്രവർത്തിപ്പിച്ചാണ് നിലവിലെ ഉത്പാദന ശേഷി പ്രയോജനപ്പെടുത്തുന്നത്.
രണ്ടാംഘട്ട പദ്ധതി യാഥാർഥ്യമാകുന്നതോടെ പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ആവശ്യകത കുറഞ്ഞ ചെലവിൽ ഏറെക്കുറെ പൂർണമായി നിറവേറ്റാനാകും.
ജനസന്പർക്ക പരിപാടി ഉൾപ്പെടെ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ആഘാത പഠനത്തെ തുടർന്ന് രണ്ടാം ഘട്ട പരിസ്ഥിതി അനുമതി ലഭിക്കുന്ന മുറയ്ക്ക് ടെൻഡർ നടപടികൾ ആരംഭിക്കും. 2023 ൽ ആരംഭിച്ച് അഞ്ചു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.