മഴ ഇല്ലാത്തതിനാൽ കണ്ണൂർ ജില്ലയിലെ 90 ശതമാനം നെൽപാടങ്ങളിലും കൃഷിക്ക് ആവശ്യമായ വെള്ളമില്ല. താഴ്‌ന്ന പാടശേഖരങ്ങളിൽമാത്രമാണ് വെള്ളമുള്ളത്. കരവയലുകളിൽ നാട്ടിപ്പണിയെടുക്കണമെങ്കിൽ നല്ല മഴ ലഭിക്കണം. കാലവർഷത്തിനുമുമ്പ് ഒരാഴ്‌ചവരെ മഴ തകർത്ത് പെയ്‌തെങ്കിലും പിന്നീട് പിൻവാങ്ങി.
മെയ് ആദ്യവാരത്തിലെ കനത്ത വേനൽ മഴ ഞാറ്റടി തയ്യാറാക്കുന്നതിന് തടസ്സമായി. മിക്ക പാടശേഖരങ്ങളിലും പൊടി ഞാറിടാൻ പറ്റിയില്ല. ഭൂരിഭാഗം സ്ഥലത്തും വിത്ത് മുളപ്പിച്ച് വിതയ്‌ക്കുകയാണ് ചെയ്‌തത്. ചിലയിടങ്ങളിൽ മഴയിൽ മിക്കവയും നശിച്ചു. അവശേഷിക്കുന്നവ പ്രാവുകളും കൊണ്ടുപോയി. അതിനാൽ ഇക്കുറി ഞാറ്റടി ക്ഷാമം രൂക്ഷമായിരിക്കും.
ഒട്ടേറെ പാടങ്ങളിലും ഞാറ്റടി മൂപ്പെത്തി പറിച്ച് നടാൻ പറ്റാത്ത അവസ്ഥയാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും നെൽകൃഷിക്ക് കൃത്യമായ അളവിൽ വെള്ളം ലഭിക്കണം. പാടങ്ങളിൽ ശരാശരി അഞ്ചുമുതൽ 10 സെ. മീ വരെ വെള്ളം വേണം. മഴയില്ലാത്തതിനാൽ കളയും കീടങ്ങളും വർധിക്കും. നെല്ലിന് ശാഖ പൊട്ടില്ല. നിലവണ്ടിന്റെ അക്രമം വ്യാപകമാകും. മഴ കൂടുതലായാലും നെൽകൃഷിയെ പ്രതികൂലമായി ബാധിക്കും. കതിരിടുന്ന സമയത്ത് അമിത മഴ പാടില്ല. നെല്ല് പതിരാവും. പരാഗം നടക്കുമ്പോഴും അമിത മഴ പ്രശ്നമാണ്. മഴയുടെ അസ്ഥിര സ്വഭാവം രണ്ടാംവിള നെൽകൃഷിയെയും ബാധിക്കും. അതേസമയം തെങ്ങിനും റബറിനും മഴ മാറി നിൽക്കുന്നത് വിനയാവുന്നുണ്ട്.