കർഷകരിൽ നിന്നുനേരിട്ടുള്ള സംഭരണം ആരംഭിച്ച് ഒരാഴ്ചക്കകം തന്നെ 206 മെട്രിക് ടണ്‍ പച്ചതേങ്ങ സംഭരിച്ചതായി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഇതിനുള്ള 66 ലക്ഷം രൂപ കർഷകർക്കു വിതരണം ചെയ്യുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. കിലോയ്ക്ക് 32 രൂപ നിരക്കിൽ സംഭരിക്കുന്ന തേങ്ങയുടെ വില നേരിട്ട് കർഷകന്റെ അക്കൗണ്ടിൽ നിക്ഷേപിക്കും.
കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ് സഹിതം, പൊതിച്ച തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ നേരിട്ട് എത്തിക്കാം. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സംഭരണം നടത്തുന്നത്.
കർഷകർക്ക് സമയബന്ധിതമായി തുക നൽകാനുള്ള നടപടി സ്വീകരിക്കാൻ കൃഷിഡയറക്ടറേയും കൊപ്രസംഭരണ പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചതേങ്ങ സംഭരണം ഊർജിതമാക്കാൻ കൃഷി വകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തി.
നാളികേരത്തിന്റെ വിപണി വില അടിസ്ഥാന വിലയെക്കാൾ കുറവുള്ള ജില്ലകളായ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ 53 സെന്ററുകളിൽ സംഭരണ കേന്ദ്രം ആരംഭിച്ചു. കേരഫെഡിന്റെയും വിഎഫ്പിസികെയുടെയും നേതൃത്വത്തിലാണ് സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചത്.