ആഗോള സ്റ്റാർട്ടപ് ഇക്കോസിസ്‌റ്റം റിപ്പോർട്ടിൽ (ജിഎസ്ഇആർ) അഫോർഡബിൾ ടാലന്റ് വിഭാഗത്തിൽ കേരളം ഏഷ്യയിൽ ഒന്നാംസ്ഥാനവും ലോകത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. സ്റ്റാർട്ടപ് ജീനോം, ഗ്ലോബൽ എന്റർപ്രണർഷിപ് നെറ്റ്‌വർക്ക് എന്നിവ സംയുക്തമായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ലണ്ടൻ ടെക് വീക്കിന്റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്. 280 സ്റ്റാർട്ടപ് ആവാസവ്യവസ്ഥകളെയും 30 ലക്ഷത്തിലേറെ സ്റ്റാർട്ടപ്പുകളെയുമാണ് റിപ്പോർട്ടിൽ പരിഗണിച്ചത്. 2020 ലെ റിപ്പോർട്ടിൽ കേരളം ഏഷ്യയിൽ അഞ്ചാമതും ലോക റാങ്കിങ്ങിൽ ഇരുപതാമതുമായിരുന്നു.
പ്രവർത്തന മികവ്, നിക്ഷേപം, വാണിജ്യബന്ധങ്ങൾ, വിപണിശേഷി, വിഭവ ആകർഷണം, പരിചയ സമ്പന്നത, പ്രതിഭ എന്നിവ മാനദണ്ഡമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വെഞ്ച്വർ നിക്ഷേപങ്ങൾ ഏറ്റവുമധികം ലഭിച്ച വിഭാഗത്തിൽ മൂന്നാം സ്ഥാനവും കേരളത്തിന് ലഭിച്ചു. നിക്ഷേപ സമാഹരണത്തിലെ ഉയർന്നുവരുന്ന സമൂഹം, മികവ്, പ്രതിഭ, പരിചയസമ്പന്നത എന്നീ വിഭാഗങ്ങളിൽ ആദ്യ 30 സ്ഥാനങ്ങളിലും കേരളം ഇടംപിടിച്ചു.
2019-–-21 കാലത്ത് 1037.5 കോടി രൂപയുടെ സ്റ്റാർട്ടപ് ആവാസവ്യവസ്ഥാ മൂല്യം നേടാൻ കേരളത്തിന് കഴിഞ്ഞുവെന്ന് റിപ്പോർട്ട് വ്യക്തമാക്കി. സ്റ്റാർട്ടപ്പുകളുടെ ശൈശവദശയിൽ സർക്കാർ നൽകുന്ന വലിയ ഇളവുകൾ മറ്റിടങ്ങളിൽനിന്ന് സ്റ്റാർട്ടപ്പുകളെ സംസ്ഥാനത്ത് എത്തിക്കാൻ സഹായിച്ചു. റോബോട്ടിക്‌സ്, നിർമിതബുദ്ധി, ബിഗ് ഡാറ്റ, അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ എന്നീ മേഖലകളെ ഉയർത്തിക്കാട്ടാൻ കേരളത്തിന് സാധിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.