തുടര്‍ച്ചയായി നിര്‍മാണ പ്രവര്‍ത്തനം നടത്തിയതില്‍ വച്ച് ഏറ്റവും നീളം കൂടിയ ഒറ്റവരി പാതയ്ക്കുള്ള ഗിന്നസ് റിക്കാര്‍ഡ് ഇനി ഇന്ത്യയ്ക്കു സ്വന്തം. മഹാരാഷ്‌ട്രയിലെ അമരാവതി – അകോല ജില്ലാതിര്‍ത്തിയിലുള്ള ദേശീയപാതയിലാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയ റോഡ് സ്ഥിതി ചെയ്യുന്നത്. എന്‍എച്ച്- 53 ലാണ് 73 കിലോമീറ്റർ നീളത്തിലുള്ള കോണ്‍ക്രീറ്റ് റോഡ് നിര്‍മ്മിച്ചത് അഞ്ച് ദിവസം കൊണ്ടാണ്.
കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗഡ്കരിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തിനു മുഴുവനും അഭിമാനിക്കാവുന്ന നേട്ടമാണെന്നു ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.
മുന്പ് ഈ റിക്കാർഡ് ഖത്തറിലെ പബ്ലിക് വർക് അതോറിറ്റി, അഷ്ഗൽ 2019 ഫെബ്രുവരി 27ന് നേടിയതായിരുന്നു. അൽഖോർ എക്സ്പ്രസ് വേയുടെ ഭാഗമായ റോഡ് പണി 10 ദിവസം കൊണ്ടായിരുന്നു അന്നവർ തീർത്തത്.
ജഗദീഷ് കദം എംഡിയായ രാജ്പത്ത് ഇന്‍ഫ്രാകോണ്‍ എന്ന കമ്പനിയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം അമരാവതി മുതൽ അകോല വരെയുള്ള റോഡ്
റിക്കാര്‍ഡ് സമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആധുനിക ഉപകരണങ്ങളും ബിറ്റുമിനസ് കോണ്‍ക്രീറ്റും ഉപയോഗിച്ചായിരുന്നു റോഡ് നിർമാണം.
ഈ മാസം മൂന്നു മുതല്‍ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് പണി നടന്നത്. തുടര്‍ച്ചയായി 105 മണിക്കൂറും 33 മിനിറ്റും അഹോരാത്രം പണിയെടുത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈ ലക്ഷ്യത്തിനായി എൻഎച്ച്എഐയുടെ 800 ജീവനക്കാരും രാജ്പത്ത് ഇൻഫ്രാകോണിന്‍റെ 720 തൊഴിലാളികളും പങ്കെടുത്തു. ഗിന്നസ് അധികൃതരും സ്ഥലത്ത് സന്നിഹിതരായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച “ഗതിശക്തി’ എന്ന പദ്ധതിയുടെ പ്രകാരമാണ് അമരാവതി മുതൽ അകോല വരെ നീളുന്ന ദേശീയപാത റോഡ് നിർമാണം. സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് റോഡ് രാജ്യത്തിന് സമർപ്പിക്കും.
രാജ്പത്ത് ഇൻഫ്രാക്കോണ്‍ ഇതിനു മുൻപും ലോക റിക്കാർഡ് സൃഷ്ടിച്ചിട്ടുണ്ട്. സാംഗ്ലിക്കും സത്താറയ്ക്കും ഇടയിൽ 24 മണിക്കൂർ കൊണ്ട് റോഡ് നിർമിച്ചാതായിരുന്നു ആ റിക്കാർഡ്.