സമൂഹമാധ്യമങ്ങളിലെ വിവാദ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പരാതികളിൽ അന്തിമതീരുമാനം എടുക്കുന്നതിന് അപ്പീൽ സമിതികളെ നിയോഗിക്കും. ഇന്നലെ പുറത്തിറക്കിയ വിവരാകാശ നിയമങ്ങളിലെ കരട് ഭേദഗതിയിൽ കേന്ദ്ര ഐടി മന്ത്രാലയം പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ്. കരട് ഭേദഗതി അനുസരിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന ഉള്ളടക്കങ്ങൾക്കെതിരേ പരാതിയുമായി വ്യക്തികൾക്കു കോടതിയിൽ പോകുന്നതിനു പകരം അപ്പീൽ സമിതിയെ സമീപിക്കാം.
ചെയർപേഴ്സന്റെ അധ്യക്ഷതയിൽ ഒന്നിലധികം അപ്പീൽ പാനലുകൾ രൂപീകരിക്കുന്നതിനാണ് കരട് ഭേദഗതി ശിപാർശ ചെയ്യുന്നത്. സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ പരാതിപരിഹാര ഓഫീസർമാരുടെ തീരുമാനങ്ങൾക്കെതിരേ 30 ദിവസത്തിനുള്ളിലാണ് അപ്പീൽ സമിതിയെ സമീപിക്കേണ്ടത്. അപ്പീലുകൾ ലഭിച്ച് 30 ദിവസത്തിനുള്ളിൽ സമിതി പരാതി പരിഗണിക്കണം. അപ്പീൽ സമിതിയുടെ നിർദേശങ്ങൾ പാലിക്കാത്ത സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഐടി നിയമത്തിലെ 79-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പരിരക്ഷ നഷ്ടമാകും.
കേന്ദ്ര ഐടി നിയമത്തിൽ 2021 ഫെബ്രുവരിയിൽ വരുത്തിയ ഭേദഗതികൾ അനുസരിച്ച് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ പരാതികൾ കേൾക്കുന്നതിനു പരാതി പരിഹാര ഓഫീസർമാരെ നിയോഗിക്കുകയും 15 ദിവസത്തിനകം മറുപടി നൽകുകയും വേണമെന്നു നിർദേശം നൽകിയിട്ടുണ്ട്.
കർഷകസമരത്തിന് അനുകൂലമായിട്ടുള്ള പോപ്പ് താരം റിഹാനയുടെ ട്വീറ്റിനെത്തുടർന്ന് കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന ട്വീറ്റുകൾ തടയുന്നതിന് ഉദ്യോഗസ്ഥർ ട്വിറ്ററിന് നിർദേശം നൽകിയിരുന്നു. ഫെബ്രുവരി 25ന് പ്രാബല്യത്തിൽവന്ന ഐടി നിയമഭേദഗതി അനുസരിച്ച് സർക്കാരുകൾ നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടുന്ന ഉള്ളടക്കങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്ന് 36 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തു. ഇതിനു തയാറായില്ലെങ്കിൽ സ്ഥാപനങ്ങൾക്കെതിരേ ക്രിമിനൽ നടപടികൾ സ്വീകരിക്കാം. സർക്കാരുകൾക്കു പുറമേ വ്യക്തികൾക്കും സമൂഹ മാധ്യമങ്ങളിൽനിന്ന് ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെടാമെന്നും ഭേദഗതി വ്യക്തമാക്കുന്നു.
കരട് ഭേദഗതിയിലെ നിർദേശങ്ങൾ
• സോഷ്യൽ മീഡിയ പരാതി പരിഹാര ഓഫീസർമാരുടെ തീരുമാനത്തിനെതിരേ വ്യക്തികൾക്കു കോടതിയെ സമീപിക്കുന്നതിനു പുറമേ അപ്പീൽ പാനലിനെ സമീപിക്കാം.
• സോഷ്യൽ മീഡിയ ഉപയോഗത്തിനുള്ള നിയമങ്ങളും നിർദേശങ്ങളും ഓണ്ലൈൻ പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിക്കുന്നതിനു പുറമേ ഉപയോക്താക്കൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്നു സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.
• സോഷ്യൽ മീഡിയ ഉപയോക്താക്കൾ സമൂഹ മാധ്യമങ്ങളുടെ സൗകര്യങ്ങൾ ഉപയോഗിക്കുന്പാൾ ജാഗ്രത പാലിക്കുന്നതായി ഉറപ്പുവരുത്തണം.