സംരക്ഷിത വനങ്ങൾക്ക് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇക്കോ സെൻസിറ്റീവ് സോണ്‍) നിർബന്ധമെന്നു സുപ്രീംകോടതി. ഈ മേഖലയിൽ ഒരു തരത്തിലുള്ള വികസന-നിർമാണ പ്രവർത്തനങ്ങൾക്കും അനുമതിയില്ല. നിലവിൽ ഈ മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ അതാതു സംസ്ഥാനങ്ങളിലെ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ അനുമതിയോടുകൂടി മാത്രമേ തുടരാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. പുതുതായി ഒരു നിർമാണ പ്രവർത്തനത്തിനും അനുമതി നൽകില്ല.
ദേശീയ പാർക്കുകൾക്കും വന്യജീവി സങ്കേതങ്ങൾക്കും സംരക്ഷിത വനാതിർത്തിയിൽനിന്ന് ഏറ്റവും ചുരുങ്ങിയത് ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല നിർബന്ധമായും വേണമെന്നാണ് ജസ്റ്റീസുമാരായ എൽ. നാഗേശ്വര റാവു, ബി.ആർ. ഗവായ്, അനിരുദ്ധ ബോസ് എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ച് ഇന്നലെ വ്യക്തമാക്കിയത്. നിലവിൽ ഇത്തരം പ്രദേശങ്ങളിൽ ഒരു കിലോമീറ്ററിൽ അധികം ബഫർ സോണ്‍ ഉണ്ടെങ്കിൽ അതേപടിതന്നെ തുടരണമെന്നും കോടതി വ്യക്തമാക്കി.
ദേശീയ പാർക്കുകളിലും വന്യജീവി സങ്കേതങ്ങളിലും ഖനനം അനുവദിക്കില്ല. പരിസ്ഥിതിലോല മേഖലയ്ക്കുള്ളിൽ ഫാക്ടറികളോ മറ്റു സ്ഥിരം നിർമാണങ്ങളോ അനുവദിക്കില്ലെന്നും സംരക്ഷിത വനമേഖലയുടെ അനുബന്ധ പരിസ്ഥിതലോല പ്രദേശങ്ങളിൽ നിലവിലുള്ള നിർമിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് കണ്‍സർവേറ്റർമാർ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.
റിപ്പോർട്ട് തയാറാക്കുന്നതിനായി സാറ്റലൈറ്റ് ചിത്രീകരണത്തിനും ഡ്രോണുകൾ ഉപയോഗിച്ചു ചിത്രങ്ങൾ എടുക്കുന്നതിനും സംസ്ഥാന സർക്കാരുകളുടെ സഹായം തേടാമെന്നും കോടതി നിർദേശിച്ചു. രാജസ്ഥാനിലെ ജാംവ രാംഗഡ് വന്യജീവി സങ്കേതത്തിൽ നടത്തിയ ഖനനത്തിന്റെ നഷ്ടപരിഹാരം കണക്കാക്കണമെന്നും കേന്ദ്ര ഉന്നതാധികാര സമിതിയോട് കോടതി നിർദേശിച്ചു.