പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാൽ ഉദ്യോഗസ്ഥർ പലിശ സഹിതം കുടിശിക നൽകേണ്ടി വരുമെന്നുള്ള കോടതി ഉത്തരവുകൾ മറക്കരുതെന്ന് ജീവനക്കാരോട് മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കൂത്തുപറമ്പ് പബ്ലിക്ക് സർവീസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ് പാസാക്കിയത്. മട്ടന്നൂർ സ്വദേശിയായ സംഘം മുൻ സെക്രട്ടറി വി. കെ ശിവദാസന് പെൻഷൻ നൽകിയില്ലെന്ന പരാതിയിലാണ് ഉത്തരവ്. സഹകരണ വകുപ്പ് സെക്രട്ടറിക്കാണ് ഉത്തരവ് നൽകിയത്. പെൻഷൻ ആനുകൂല്യങ്ങൾ എത്രയും വേഗം നൽകണമെന്ന് കമ്മീഷൻ സഹകരണ വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകി.
2020 മാർച്ചിലാണു പരാതിക്കാരൻ ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചത്. ആനുകൂല്യങ്ങൾ യഥാസമയം നൽകണമെന്ന സഹകരണ സംഘം രജിസ്ട്രാറുടെ ഉത്തരവിനെതിരേ കൂത്തുപറമ്പ് പബ്ലിക് സർവീസ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി സർക്കാരിനു മുമ്പിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം സൊസൈറ്റി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.