നഗരത്തിൽ വിവിധ വാർഡുകളിൽ രണ്ടു മുതൽ 15 വയസുവരെ പ്രായമായ കുട്ടികളിൽ വയറിളക്കവും ഛർദിയും വ്യാപിക്കുന്നു. പതിവിലും കൂടുതൽ കുട്ടികളാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. രണ്ടു ദിവസമായി പ്രതിദിനം 15 കുട്ടികളാണ് ചികിത്സ തേടിയെത്തുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ നിരവധി കുട്ടികളാണ് സമാന ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തിയത്.
ഭക്ഷണത്തിൽനിന്നാകാം രോഗവ്യാപനത്തിനു സാധ്യതയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. ചികിത്സ തേടിയെത്തിയ കുട്ടികൾ കഴിച്ച ഭക്ഷണം പലതരത്തിലുള്ളതായതിനാൽ ഏതിൽനിന്നാണ് രോഗബാധയെന്നു പറയാൻ കഴിയാത്ത അവസ്ഥയാണ്. മുന്തിരി ജ്യൂസും മത്സ്യവും കഴിച്ചവരാണ് രോഗബാധിതരായവരിൽ അധികവും. എന്നാൽ, വെള്ളത്തിൽനിന്നാണോ രോഗവ്യാപനം എന്നു കണ്ടെത്താനുള്ള പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗവ്യാപനം തടയാൻ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശവും നൽകി.