ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളായ സിങ്കപ്പൂർ, മലേഷ്യ, ബ്രുണെ, ഇൻഡൊനീഷ്യ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കേരളത്തിൽനിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായിട്ടും കണ്ണൂരിൽനിന്ന് ഒറ്റവിമാനം പോലുമില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു.
ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന സിങ്കപ്പൂർ പോലുള്ള രാജ്യങ്ങളിലെ മലയാളികൾ ഇന്നും കണ്ണൂർ വിമാനത്തിലേക്ക് നേരിട്ടെത്താൻ ഏറെക്കാലമായി കാത്തിരിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിലെ സിങ്കപ്പൂർ, ബ്രൂണെ, മലേഷ്യ, മ്യാൻമാർ, കംബോഡിയ, തിമോർ, ഇൻഡൊനീഷ്യ, ലാവോസ്, ഫിലിപ്പീൻസ്, തായ്‌ലൻഡ്, വിയറ്റ്നാം തുടങ്ങിയവ സാമ്പത്തികമായി ലോകത്തിലെ ഏറ്റവും ചലനാത്മകമായ രാജ്യങ്ങളാണ്.
ദക്ഷിണപൂർവേഷ്യൻ രാജ്യങ്ങൾക്കുപുറമെ ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലുമുള്ള ധാരാളം മലയാളികളും സിങ്കപ്പൂരിൽനിന്ന് മലബാർ ഭാഗത്തേക്കുള്ള വിമാനങ്ങൾക്കായി എത്രയോകാലമായി കാത്തിരിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര- ആഭ്യന്തര സർവീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികൾ മുൻകാലങ്ങളിൽ ഉറപ്പുനൽകിയെങ്കിലും ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല. കണ്ണൂരിൽനിന്ന് വിദേശ വിമാനക്കമ്പനികൾക്ക് സർവീസിനുള്ള അനുമതി നൽകിയിട്ടില്ല.