പേരാവൂർ: മലയോര മേഖലയിൽ ആശ്വാസകരമാകുന്ന പേരാവൂർ താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന ഓക്സിജൻ പ്ലാന്റിന്റെ സ്ഥാപന ചുമതല നിർമിതിക്ക് കൈമാറി. കേരള മെഡിക്കൽ സർവീസ് കോർപറേഷനാണ് നിർമിതിക്ക് സ്ഥാപന കരാർ കൈമാറിയത്. കരാർ ഏറ്റെടുത്ത് 45 ദിവസത്തിനുള്ളിൽ നിർമാണ പ്രവൃത്തി ആരംഭിക്കണമെന്നാണ് വ്യവസ്ഥ.
അടുത്ത ദിവസം തന്നെ നിർമിതിയുടെയും കേരള മെഡിക്കൽ സർവീസ് കോർപറേഷന്റേയും ഉദ്യോസ്ഥ സംഘം സ്ഥലം സന്ദർശിച്ച് സ്ഥലം നിർണയിക്കും. നാഷണൽ ഹെൽത്ത് മിഷൻ സാമ്പത്തിക സഹായ
ത്തോടെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡാണ് 75 ലക്ഷം വരുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ പേരാവൂരിൽ എത്തിച്ചത്.
ജില്ലയിലെ ഏറ്റവും വലിയ ഓക്സിജൻ പ്ലാന്റുകളിൽ മൂന്നാമത്തേതാണ് പേരാവൂർ താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്നത്.
450 ഓളം ബെഡുകളിലേക്ക് ഓക്സിജൻ എത്തിക്കാൻ മാത്രം പര്യാപ്തമായതാണ് പേരാവൂർ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച ഓക്സിജൻ പ്ലാന്റ്. കണ്ണൂർ ജില്ലയിൽ നിലവിൽ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും മാത്രമാണ് ഇത്രയും വലിയ ഓക്സിജൻ പ്ലാന്റ് ഉള്ളത്. ഓക്സിജൻ സിലിണ്ടറുകളിൽ റീഫിൽ ചെയ്യുന്നതിനുള്ള സൗകര്യവും പ്ലാന്റിനുണ്ടാകും.