സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ പരാതി പരിഹാര അദാലത്തിന് തുടക്കമായി. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി, കമ്മീഷൻ അംഗം മുൻ എംപി എസ് അജയകുമാർ എന്നിവർ നേതൃത്വം നൽകി. രണ്ട് ബെഞ്ചുകളായിട്ടാണ് പരാതികൾ കേട്ട് തീർപ്പാക്കിയത്. അദാലത്ത് ബുധനാഴ്ച സമാപിക്കും. ഏറ്റവും പാവപ്പെട്ടവർക്കും അരികുകളിൽ മാറ്റിനിർത്തപ്പെട്ടവർക്കും വേണ്ടിയാണ് സർക്കാറിന്റെ ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കേണ്ടതെന്ന് ചെയർമാൻ ബി എസ് മാവോജി പറഞ്ഞു. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളാണ് കമ്മീഷന് മുന്നിൽ കൂടുതലായും ഉള്ളത്. പട്ടയം, അതിർത്തി തർക്കം, ജാതി അധിക്ഷേപം, അതിക്രമങ്ങൾ തുടങ്ങിയ കേസുകൾ ഉണ്ട്. നീതി കിട്ടാത്തവർക്ക് നീതി കിട്ടുക എന്നതാണ് അദാലത്തിന്റെ ലക്ഷ്യം. നീതി താമസിക്കുക എന്നത് നീതി നിഷേധത്തിന് തുല്യമായതിനാലാണ് ജില്ലാതല അദാലത്ത് നടത്തി പരാതികൾ പരിഹരിക്കുന്നത്-ചെയർമാൻ പറഞ്ഞു. കേരളത്തിൽ പൊതുവേ പട്ടികജാതി പട്ടികവർഗ അതിക്രമ കേസുകൾ കുറവാണെന്ന് കമ്മീഷൻ അംഗം എസ് അജയകുമാർ പറഞ്ഞു. ഇവിടെ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ്. എന്നാൽ, കേരളത്തിലെ ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് അവർ പിറകിലാണ്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമ കേസുകൾ കോടതിയിൽ എത്തിയാലും രണ്ട് ശതമാനം പോലും ശിക്ഷിക്കപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തെളിവില്ലാത്തതാണ് കാരണം. പക്ഷേ, തെളിവുണ്ടാക്കേണ്ടതിന്റെ ഉത്തരവാദിത്തം പോലീസിനാണ്. ജില്ലയിൽ പത്ത് വർഷം പഴക്കമുള്ള കേസുകൾ വരെ അദാലത്തിൽ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
previous post