മട്ടന്നൂർ: മഴയിൽ തകർന്ന കാരയിലെ പഴശി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നു. കോൺക്രീറ്റ് പ്രവൃത്തിയാണ് പാതിവഴിയിൽ കിടക്കുന്നത്. തകർന്ന റോഡിന്റെ പുനർനിർമാണം അടുത്തകാലത്ത് പൂർത്തിയായതിനാൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങി. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപ ചെലവഴിച്ചാണു പ്രവൃത്തി നടത്തുന്നത്. തോടിനു മുകളിലായി കലുങ്കും ഇതിന് മേലെയായി കനാലും റോഡുമാണു നിർമിക്കേണ്ടത്.
കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തി കഴിഞ്ഞവർഷം ഏപ്രിലോടെ പൂർത്തിയായിരുന്നു. ഇതിനു മുകളിൽ മണ്ണിട്ട് ഉയർത്തിയാണു റോഡ് നിർമിച്ചു ഗതാഗതത്തിനു തുറന്നുകൊടുത്തത്. കനാലിന്റെ ഇരുഭാഗത്തും മണ്ണിട്ട് ഉയർത്തിയിട്ടുണ്ട്. ഇതിനു മുകളിൽ കോൺക്രീറ്റ് ചെയ്താൽ മാത്രമേ വെള്ളം ഒഴുക്കിവിടാൻ കഴിയുക. കനത്ത മഴപെയ്താൽ മണ്ണിട്ടത് ഒഴുകിപ്പോകാനും സാധ്യതയുണ്ട്. കനാൽ വഴിതിരിച്ചുവിട്ടാണു പ്രവൃത്തി നടത്തിയിരുന്നത്. ഇത് പൂർവസ്ഥിതിയിലാക്കാനുണ്ട്. 2019 ഓഗസ്റ്റിലാണു കനത്ത മഴയിൽ പ്രധാന കനാൽ തകരുകയും റോഡ് നെടുകെ പിളരുകയും ചെയ്തത്. വളയാൽ കനാൽ റോഡിലെ കാരയിൽ റോഡിന്റെ മധ്യഭാഗം തകർന്ന് ഒഴുകിപ്പോകുകയായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. കീഴല്ലൂർ, തെളുപ്പ്, വേങ്ങാട്, അഞ്ചരക്കണ്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് വാഹനങ്ങൾ ഇതുവഴിയാണു കടന്നുപോയിരുന്നത്. വെങ്ങലോട്, തെളുപ്പ് ഭാഗങ്ങളിലുള്ളവർ റോഡ് തകർന്നതോടെ വലിയ യാത്രാദുരിതത്തിലായിരുന്നു.
കരാർപ്രകാരം കഴിഞ്ഞ ജൂണിൽ തന്നെ പണി പൂർത്തീകരിക്കണം. എന്നാൽ തുടർച്ചയായ മഴയാണു പ്രവൃത്തിയെ ബാധിച്ചതെന്നാണു കരാർ കമ്പനി പറയുന്നത്. മൂന്നുവർഷം മുമ്പ് മഴയിൽ റോഡിന്റെ ഒരുഭാഗം ഇടിഞ്ഞതിനെ തുടർന്നു റോഡിലൂടെ വലിയ വാഹനങ്ങൾ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡ് പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയ്ക്ക് ടെൻഡർ നൽകി നിർമാണം തുടങ്ങാനിരിക്കെയാണു റോഡ് പൂർണമായും തകർന്നത്. കോടികളാണു പിന്നീട് കനാലിന്റെയും റോഡിന്റെയും പുനരുദ്ധാരണത്തിനായി ചെലവഴിക്കേണ്ടി വന്നത്.