തലശ്ശേരി : മലബാർ ക്യാൻസർ സെന്ററിനെ പി.ജി ഇൻസ്‌റ്റിറ്റ്യൂട്ടാക്കി വികസിപ്പിക്കാനുള്ള പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു. 81.69 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഒപി–റേഡിയോ തെറാപ്പി ബ്ലോക്ക് സെപ്‌തംബറിൽ പൂർത്തിയാവും. പ്ലംബിങ്, ഇലക്‌ട്രിക്കൽ ജോലിയടക്കമുള്ളവയാണിപ്പോൾ നടക്കുന്നത്. കിഫ്‌ബി ഒന്നാംഘട്ടത്തിൽ ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. പുതിയ ബ്ലോക്കിൽ അത്യാധുനിക സംവിധാനത്തോടെ രോഗിസൗഹൃദ അന്തരീക്ഷത്തിൽ 34 ഒപികൾ സജ്ജീകരിക്കും.
റേഡിയോ തെറാപ്പി വിഭാഗത്തിൽ 84 കിടക്കയുള്ള കീമോതെറാപ്പി വാർഡുണ്ടാവും. നിലവിൽ 34 ബെഡാണ് കീമോതെറാപ്പിക്കുള്ളത്. കീമോ ചെയ്യാനുള്ള രോഗികളുടെ കാത്തിരിപ്പ് പുതിയ ബ്ലോക്ക് വരുന്നതോടെ അവസാനിക്കും. റേഡിയോ ബയോളജി ലാബ്, റേഡിയോ തെറാപ്പി, സർജറി വിഭാഗങ്ങളും ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കും. പുതിയ റേഡിയേഷൻ മെഷീനും സജ്ജമാക്കും. കൂടുതൽ രോഗികൾക്ക് റേഡിയേഷനും കീമോയും നടത്താൻ പുതിയ ബ്ലോക്ക് തുറക്കുന്നതോടെ സാധിക്കും.
രണ്ടാംഘട്ടത്തിനും ഭരണാനുമതി
കിഫ്‌ബി രണ്ടാംഘട്ടത്തിൽ 398 കോടി രൂപയുടെ പ്രവൃത്തിക്കാണ് ഭരണാനുമതിയായത്. 14 നില കെട്ടിട നിർമാണത്തിനുള്ള ടെൻഡർ നടപടി തുടങ്ങി. മൂന്ന് വർഷത്തിനുള്ളിൽ പ്രവൃത്തി തീർക്കും. 750 കിടക്കയുള്ള രാജ്യത്തെ പ്രധാന ക്യാൻസർ ചികിത്സാകേന്ദ്രമായി ഇതോടെ എം.സി.സി മാറും. 12 ഓപ്പറേഷൻ തിയറ്റർ, 20 ബോൺ മാരോ ട്രാൻസ്‌പ്ലാന്റേഷൻ മുറികൾ എന്നിവ വരുന്നതോടെ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സ അതിവേഗം ലഭ്യമാവും. ഭരണവിഭാഗവും പുതിയ വാർഡുകളും ഇവിടെ സജ്ജീകരിക്കും. ഗസ്‌റ്റ്‌ഹൗസ് നിർമാണവും കിഫ്‌ബി രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടും.
സ്‌റ്റുഡന്റ്‌സ് ഹോസ്‌റ്റലും ഗസ്‌റ്റ്‌ഹൗസും
സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ 350 വിദ്യാർഥികൾക്ക് താമസിക്കാനാവശ്യമായ സ്‌റ്റുഡന്റ്‌സ് ഹോസ്‌റ്റൽ നിർമാണം തുടങ്ങി. 32 കോടി രൂപയുടെ ഏഴുനില കെട്ടിടമാണ് ഹോസ്‌റ്റലിനായി നിർമിക്കുന്നത്. നഴ്‌സിങ് കോളേജ് വിപുലീകരണത്തിനും അനുമതിയായി. 25.5 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി.
പൂർത്തിയായ മറ്റ് പദ്ധതികൾ
രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം (എം.എൽ.എ ഫണ്ടിൽനിന്നുള്ള ഒരു കോടി രൂപ), നാല് ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള വാട്ടർ ട്രീ്റ്റ്‌മെന്റ് പ്ലാന്റ് ( ഒരു കോടി), ലിഫ്‌റ്റുകൾ (-2.32 കോടി), പവർ ലോൺട്രി (6 കോടി), നഴ്‌സസ് ഹോസ്‌റ്റൽ (4.32 കോടി).