ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യ പെരുകുന്നുവെന്ന സംഘപരിവാറിന്റെ വർഷങ്ങളായുള്ള പ്രചാരണം അടിസ്ഥാനരഹിതമെന്ന് തെളിയിച്ച് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട്. രണ്ട് ദശാബ്ദമായി മുസ്ലിംകുടുംബങ്ങളില്‍ മറ്റ് മതവിഭാഗങ്ങളിലേതിനെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സർവേ വെളിപ്പെടുത്തി. ഒരു സ്ത്രീക്ക് ജനിച്ച കുട്ടികളുടെ ശരാശരി എണ്ണം (പ്രത്യുൽപ്പാദന നിരക്ക്) 2015–16ല്‍ മുസ്ലിം സ്ത്രീകള്‍ക്ക് 2.6 ആയിരുന്നത് 2019–21ല്‍ 2.3 ആയി കുറഞ്ഞു.
1992–93 കാലഘട്ടത്തിൽ ഇത് 4.4 ആയിരുന്നു. ഹിന്ദു സ്ത്രീക്ക് 1992–93ൽ 3.3 ആയിരുന്നത് 2019–21 ൽ 1.94 ആയി.2015–16ല്‍ ഇത് 2.1 ആയിരുന്നു. ക്രിസ്ത്യൻ 1.88, സിഖ് 1.61, ജൈൻ 1.6, ബുദ്ധ, നിയോ-ബുദ്ധ 1.39 എന്നിങ്ങനെയാണ് പ്രത്യുൽപ്പാദന നിരക്ക്. 1992–93 മുതൽ മുസ്ലിങ്ങൾക്കിടയിൽ 46.5 ശതമാനവും ഹിന്ദുക്കളിൽ 41.2 ശതമാനവും നിരക്ക് കുറഞ്ഞതായി സർവേ പറയുന്നു. 2015 –-16ൽ 2.2 ആയിരുന്ന രാജ്യത്തെ ആകെ പ്രത്യുൽപ്പാദന നിരക്ക് കഴിഞ്ഞവർഷം 2 ആയി കുറഞ്ഞു.
സംഘപരിവാര്‍ ശക്തികളുടെ വര്‍ഷങ്ങളായുള്ള നുണപ്രചരണമാണ് കേന്ദ്ര സര്‍വേക്ക്മുന്നില്‍ തകരുന്നത്. തീവ്ര ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദും കാളീചരണും അലിഗഡിലെ മതസമ്മേളനത്തിൽ, “മുസ്ലിങ്ങളുടെ വർധിച്ചുവരുന്ന ജനസംഖ്യ രാജ്യത്തിന് ഭീഷണിയാകുമെന്ന്’ പ്രസംഗിച്ചിരുന്നു.