ഇരിട്ടി: മലയോര മേഖലയിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വസമായി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ 18 വര്‍ഷത്തിന് ശേഷം ഗൈനക്കോളജി ഐപി വാര്‍ഡ് പ്രവര്‍ത്തനക്ഷമമാകുന്നു. നാളെ രാവിലെ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.ശ്രീലത ഉദ്ഘാടനം ചെയ്യും.
ദേശീയ ആരോഗ്യ ദൗത്വം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കിയ ലക്ഷ്യ മാതൃ-ശിശു വാര്‍ഡിലാണ് കിടത്തിചികിത്സ ആരംഭിക്കുന്നത്. എന്‍എച്ച്എം ഫണ്ടായി 3.19 കോടി ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പൂര്‍ത്തിയാക്കിയത്. കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം ആരംഭിക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഗരസഭ ചെയര്‍പേഴ്സന്റെ നേതൃത്വത്തില്‍ ഭരണസമിതിയും ആശുപത്രി വികസന സമിതിയും നടത്തിയ ശ്രമത്തിലൂടെ ഒരുമാസം മുന്‍പ് ഒരു ഗൈനക്കോളജിസ്റ്റിനെ നിയമിക്കുകയും ഒപി ആരംഭിക്കുകയും ചെയ്തു. ജോലി ക്രമീകരണ വ്യവസ്ഥയില്‍ ഒരു ഹെഡ്നഴ്സ്, അഞ്ച് സ്റ്റാഫ് നഴ്സ്, മൂന്ന് നഴ്സിംഗ് അസിസ്റ്റന്റ്, ഒരു അറ്റന്‍ഡര്‍ തസ്തിക എന്നിവ ലഭിച്ചു. അനസ്തേഷ്യസ്റ്റിനെ കൂടി ലഭിക്കാനുള്ള സാഹചര്യം ഒരുങ്ങിയതോടെയാണ് ഗൈനക്കോളജി ഐപി തുടങ്ങാന്‍ തീരുമാനിച്ചത്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ 31ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഓപ്പറേഷന് തിയറ്റര്‍ കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ വര്‍ഷങ്ങള്‍ക്കുശേഷം പ്രസവവും അനുബന്ധ ചികിത്സയും ആരംഭിക്കും.
അത്യാഹിത വിഭാഗവും
പുതിയ കെട്ടിടത്തിലേക്ക്
ആശുപത്രിയുടെ പഴയ ബ്ലോക്കില്‍ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം നാളെ മുതല്‍ മാതൃശിശു വാര്‍ഡുള്ള പുതിയ കെട്ടിടത്തിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് നഗരസഭാ ചെര്‍പേഴ്സണ്‍ കെ.ശ്രീലത പറഞ്ഞു. രോഗികളുടെ സൗകര്യം പരിഗണിച്ചാണ് ഈ മാറ്റം. കോവിഡ് കാലത്ത് 400ഓളം ഒപി ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ദിനം പ്രതി 700 ഓളം പേരാണ് ഒ.പിയില്‍ എത്തുന്നത്. 24 മണിക്കൂറും അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് വഴി ഇതുവരെയായി 8019പേര് സൗജന്യ ഡയാലിസിസ് നടത്തിയതായും ചെയര്‍ പേഴ്സണ്‍ പറഞ്ഞു. നഗരസഭാ വൈസ് ചെയര്മാന് പി.പി. ഉസ്മാന്, ആശു്പത്രി സൂപ്രണ്ട് ഡോ.പി.പി. രവീന്ദ്രന്, സെക്രട്ടറി കെ. അഭിലാഷ് , നഗരസഭാ അംഗങ്ങളായ വി.പി. അബ്ദുള്‍ റഷീദ്, കെ. നന്ദനന്‍, പി.കെ. ബള്‍ക്കീസ്, കെ.പി. അജേഷ്, ടി.കെ. ഫസീല എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിലേത് ഉള്‍പ്പെടെ പാവപ്പെട്ട നിരവധി പേര് പ്രസവ ചികിത്സയ്ക്കും മറ്റുമായി സ്വകാര്യ ആശുപത്രികളെയും കിലോമീറ്ററുകള്‍ അകലെയുള്ള മറ്റ് സര്‍ക്കാര്‍ ആശുപത്രികളേയുമാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ആധുനിക സൗകര്യങ്ങളോടെ പൂര്‍ത്തിയാക്കിയ പ്രസവമുറി , ഓപ്പറേഷന് മുറി, തീവ്ര പരിചരണ യൂണിറ്റ് , നവജാത ശിശു ഐസിയു, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വാര്‍ഡുകള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
ഗൈനക്കോളജി വിഭാഗത്തില്‍ മാത്രം 50 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ലാപ്രോസ്കോപ്പിക്ക് വന്ധ്യകരണ ശസ്ത്രക്രിയകള്‍ നടക്കുകയും അതിന് അംഗീകാരം നേടുകയും ചെയ്ത പ്രൈമറി ഹെല്‍ത്ത് സെന്ററായിരുന്നു ഇരിട്ടിയിലേത്.