ന്യൂഡൽഹി ∙ ജമ്മു കശ്മീരിലെ നിയമസഭയുടെ അഭാവം മൂലം ഇത്തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗങ്ങളുടെ വോട്ടിന്റെ മൂല്യം 708 ൽ നിന്ന് 700 ആയി കുറയും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിയമസഭകളിലേക്കു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് വോട്ടിന്റെ മൂല്യം കണക്കാക്കുന്നത്. 1997 മുതൽ പാർലമെന്റ് അംഗത്തിന്റെ വോട്ടിന്റെ മൂല്യം 708 ആണ്.
ജൂലൈയിൽ നടക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മൂല്യവോട്ടിൽ 12,472 ന്റെ കുറവുണ്ടാവും. ഇത്തവണ ആകെ മൂല്യവോട്ട് 10,86,431 ആകും. 2017 ൽ ഇത് 10,98,903 ആയിരുന്നു. എംഎൽഎമാരുടെ വോട്ടിൽ 6,264, എംപിമാരുടെ വോട്ടിൽ 6,208 എന്നീ ക്രമത്തിൽ കുറവുണ്ടാവും.
സംസ്ഥാനമായിരിക്കെ കശ്മീരിൽ 83 നിയമസഭാ മണ്ഡലങ്ങളുണ്ടായിരുന്നു. ലഡാക്, ജമ്മു കശ്മീർ എന്നിങ്ങനെ കേന്ദ്രഭരണ പ്രദേശമായി സംസ്ഥാനത്തെ വിഭജിച്ചതോടെ ജമ്മു കശ്മീരിൽ മാത്രമാണു നിയമസഭയുണ്ടാവുക. മണ്ഡല അതിർത്തി പുനർനിർണയത്തിനു ശേഷമേ ഇവിടെ തിരഞ്ഞെടുപ്പു നടത്തുകയുള്ളൂ.