എടൂര്‍: ആറളം,അയ്യൻകുന്ന് പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന വെമ്പുഴത്തീരത്തുള്ള ആരാധനാലയങ്ങളുടെയും കര്‍ഷകരുടെയും സ്വകാര്യഭൂമിയും വീടുകളും റീ സര്‍വേയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റാനുള്ള റവന്യൂ റീസര്‍വേ ഉദ്യാഗസ്ഥരുടെ നീക്കം അവസാനിപ്പിക്കണമെന്ന് ആറളം പഞ്ചായത്ത് യൂണിറ്റി ഹാളില്‍ ചേര്‍ന്ന റീ സര്‍വേ ആക്ഷന്‍ കമ്മറ്റിയുടെയുടെയും ജനപ്രതിനിധികളുടെയും യോഗം ആവശ്യപ്പെട്ടു. ആറളം വില്ലേജില്‍ റീ സര്‍വേ ആരംഭിക്കുന്നതിനു മുന്‍പേ തന്നെ പ്രത്യേക സര്‍വേ നടത്തി നിലവില്‍ കൈവശമുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഉടമസ്ഥാവകാശം നിലനിര്‍ത്തി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
1940 മുതല്‍ നിയമാനുസൃതമുള്ള എല്ലാ കീഴ്വഴക്കങ്ങളും പാലിച്ചുകൊണ്ട് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും അടച്ച് രജിസ്റ്റര്‍ ചെയ്ത് വാങ്ങിയതും പട്ടയം അനുവദിച്ച് കിട്ടിയതും കാലാകാലങ്ങളില്‍ കെട്ടിട നികുതിയും ഭൂ നികുതിയും ഒടുക്കി കൃഷി ചെയ്ത് ഉപജീവനം നടത്തുന്നവരാണ് ഈ മേഖലയിലെ കര്‍ഷകര്‍.ഈ വസ്തു വകകളും പല തവണ കൈമാറ്റം ചെയ്യപ്പെട്ടതും ദേശസാല്‍കൃത ബാങ്കുകളിലും സഹകരണ ബാങ്കുകളിലും പണയപ്പെടുത്തി വായ്പ എടുത്തിട്ടുള്ളതുമാണ്.
കൃത്യമായ രേഖ ഇല്ലാത്ത വസ്തു ആണെങ്കില്‍ ബാങ്കുകള്‍ വായ്പ അനുവദിക്കുകയില്ല എന്നതും ഭൂമിയും കെട്ടിടങ്ങളും കൈമാറ്റം ചെയ്യുമ്പോള്‍ രജിസ്ട്രേഷന് വകുപ്പും പോക്കുവരവ് നടത്തുമ്പോള്‍ റവന്യൂ വകുപ്പും കെട്ടിടം നിര്‍മിക്കുവാന്‍ പെര്‍മിറ്റ് നല്കുമ്പോള് പഞ്ചായത്ത് അധികൃതരും ഇതെല്ലാം കൃത്യമായി പരിശോധിക്കുന്നതാണെന്ന് യോഗത്തിൽ സ്ഥല ഉടമകൾ ചൂണ്ടിക്കാട്ടി.
വെമ്പുഴ ആരും പുഴ കയ്യേറിയിട്ടില്ല. പഞ്ചായത്ത് അധികൃതര്‍ പുഴയേയും അതിര്‍ത്തികളും സംരക്ഷിക്കുന്നുണ്ട്. 80 വര്‍ഷത്തെ പഴക്കമുള്ള തെങ്ങിന് തോട്ടങ്ങളും മറ്റ് ഇവിടെ കാണാം.
1967 ലാണ് പ്രൊവിഷണല്‍ സവേ നടക്കുന്നത്. അന്ന് ഉദ്യോഗസ്ഥരുടെ അനാസ്ഥയാല്‍ സര്‍വേ ചെയ്യാതെ വിട്ടുപോയ ഭാഗമാണ് സര്‍ക്കാര്‍ ഭൂമിയാണെന്ന് അവകാശപ്പെടുന്നത്. റവന്യൂ രേഖകളും ഭൂവുടമകളുടെ കൈവശമുള്ള രേഖകളും ഒത്തുപോകാത്തതിന്റെ കാരണവും ഇതായിരിക്കും.
മുണ്ടയാംപറമ്പ് മുതല്‍ വാളത്തോട് വരെയുള്ള വെമ്പുഴയുടെ തീരത്തുള്ള നാനൂറോളം കര്‍ഷകരുടെ കൃഷി ഭൂമിയും വീടുകളും എടൂര്‍ പള്ളി സെമിത്തേരിയുടെയും മരുതാവ് സത്യസേവ സന്യാസിനി മഠത്തിന്റേ ഉള്‍പ്പെടെ ആരാധനാലയങ്ങളുടെ ഭൂമിയും ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ഭൂമി ആക്കി മാറ്റുവാനുള്ള നീക്കമാണ് നടക്കുന്നത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ജെ. ജെസിമോള്‍ അധ്യക്ഷത വഹിച്ചു.