ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ആധാറുമായി ബന്ധിപ്പിക്കുന്ന ഒറ്റത്തണ്ടപ്പേർ (യുണീക്) പദ്ധതി സംസ്ഥാനത്ത് ഈ മാസം 16 മുതൽ നിലവിൽ വരും. ഭൂമി തട്ടിപ്പ് തടയാനുള്ള ഒറ്റ തണ്ടപ്പേർ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 16ന് കൽപ്പറ്റയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഇതോടെ യുണീക് തണ്ടപ്പേർ നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി കേരളം മാറും. ഭൂമി തട്ടിപ്പുകൾക്കും വിവരങ്ങൾ മറച്ചുവച്ചുള്ള തിരിമറികൾക്കും തടയിടാനാണ് റവന്യുവകുപ്പ് ആവിഷ്കരിക്കുന്ന ആധാർ അധിഷ്ഠിത യൂണീക് തണ്ടപ്പേർ പദ്ധതി. ഒരാൾക്ക് സംസ്ഥാനത്ത് എവിടയെല്ലാം ഭൂമിയുണ്ടെങ്കിലും അതെല്ലാം ഒറ്റ തണ്ടപ്പേരിലാകും. റവന്യൂ വകുപ്പ് സേവനങ്ങൾ ലഭ്യമാക്കുന്ന റെലിസ് (ReLIS) പോർട്ടലുമായി വസ്തു ഉടമയുടെ മൊബൈൽ നന്പറും ആധാറും ലിങ്ക് ചെയ്യും. അതോടെ റവന്യു വകുപ്പിൽനിന്നു ലഭിക്കുന്ന 12 അക്ക തണ്ടപ്പേരാവും പിന്നീട് ഭൂമി സംബന്ധമായ എല്ലാ ഇടപാടുകളുടെയും അടിസ്ഥാനം. ഉദ്ഘാടനത്തോടെ പോർട്ടലുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശം ലഭ്യമാകും.
യുണീക് തണ്ടപ്പേർ സംസ്ഥാനത്തു നടപ്പാക്കുന്നതോടെ ബിനാമി ഭൂമിസന്പാദനം നടക്കില്ല. വസ്തു വിവരം മറച്ചുവച്ച് ആനുകൂല്യങ്ങൾ നേടാനാവില്ല.