വേനൽമഴ ഇപ്പോൾ ആശ്വാസമില്ല, മറിച്ച് ഭീതിയാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. ഒരുമാസത്തിനിടയിൽ മാത്രം വേനൽ മഴയ്ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റിലും ഇടിമിന്നലിലുമായി കോടികളുടെ കൃഷിനാശമാണ് ഉണ്ടായത്.
മലയോരമേഖലയിലെ വരുമാനമാർഗമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. റബ്ബർ, തെങ്ങ്, കവുങ്ങ്, കശുമാവ് എന്നിവയ്ക്കാണ് വ്യാപക നാശം നേരിട്ടിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ച മുൻപ് ആറളം, പായം പഞ്ചായത്തുകളിൽ മാത്രം പതിനായിരത്തിലധികം റബ്ബർ മരങ്ങളും അത്രത്തോളം തന്നെ മറ്റു വിളകളുമാണ് നശിച്ചത്. ഹ്രസ്വകാല വിളകളായ വാഴ, കപ്പ എന്നിവയ്ക്കും മേഖലയിൽ കനത്ത നാശം ഉണ്ടായി. വിള ഇൻഷുറൻസ് ചെയ്യാത്ത കർഷകർക്ക് നാമമാത്രമായ ആനുക്യല്യം മാത്രമേ ലഭിക്കുകയുള്ളൂ.