സംസ്ഥാനത്ത് ഇക്കുറി കാലവർഷം നേരത്തേ എത്തുമെന്ന് സൂചന. മെയ് 20നു ശേഷം മഴ ശക്തമായി കാലവർഷത്തിന് തുടക്കം കുറിക്കാനാണ് സാധ്യത. ജൂണിൽ ആരംഭിച്ച് സെപ്‌തംബറിൽ അവസാനിക്കുന്ന കാലവർഷത്തിൽ മധ്യ–- വടക്കൻ കേരളത്തിൽ സാധാരണ മഴയും തെക്കൻ കേരളത്തിൽ സാധാരണയിൽ കുറഞ്ഞ മഴയുമാണ് ആദ്യഘട്ട പ്രവചനം.
ഇത്തവണ ശക്തമായ വേനൽ മഴയാണ് ലഭിച്ചത്. മാർച്ചിൽ ആരംഭിച്ച സീസണിൽ വ്യാഴംവരെ 77 ശതമാനം അധികമഴ ലഭിച്ചു. 133.3 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 236 മി.ലി മഴ ലഭിച്ചു. എല്ലാ ജില്ലയിലും അധിക മഴയുണ്ടായി.
വേനല്‍മഴ തുടരും
ചൊവ്വാഴ്‌ചവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടെ മഴ തുടരും. 40 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. ശനി എറണാകുളം, മലപ്പുറം ജില്ലകളിലും ഞായർ മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. കേരളം, കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.
ന്യൂനമർദ സാധ്യത
തെക്കൻ ആൻഡമാൻ കടലിൽ മെയ് നാലോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 24 മണിക്കൂറിൽ ന്യൂനമർദമായി ശക്തിപ്രാപിക്കുമെന്നാണ് സൂചന.