കെഎസ്‌ഇബി ട്രേഡ് യൂണിയൻ ഹിതപരിശോധനയിൽ 97.24 ശതമാനം പോളിങ്. 26,246 ജീവനക്കാരിൽ 25,522 പേർ വോട്ട് ചെയ്‌തു. 22,949 പുരുഷൻമാരും 2573 സ്ത്രീകളുമാണ് വോട്ട് രേഖപ്പെടുത്തിയത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു), കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി), കേരള വൈദ്യുതി മസ്ദൂർ സംഘ് (ബിഎംഎസ്), യുണൈറ്റഡ് ഡെമോക്രാറ്റിക് എംപ്ലോയീസ് ഫ്രണ്ട്, കേരള ഇലക്ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ (കെഇഇഎസ്‌ഒ), ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ എന്നീ ഏഴ് തൊഴിലാളി സംഘടനകളാണ് മത്സര രംഗത്തുള്ളത്.
76 ബൂത്താണ് ക്രമീകരിച്ചത്. രാവിലെ എട്ടിനാരംഭിച്ച പോളിങ് അഞ്ചിന് അവസാനിച്ചു. ശനി രാവിലെ എറണാകുളം കാക്കനാട്ട് വോട്ടെണ്ണൽ ആരംഭിക്കും.
98.11 ശതമാനം വോട്ടിങ് നടന്ന കണ്ണൂരാണ് പോളിങ്ങിൽ മുന്നിൽ. മറ്റ് ജില്ലകളിലെ വോട്ടിങ് ശതമാനം: തിരുവനന്തപുരം 96.81, കൊല്ലം –-97.92, പത്തനംതിട്ട –- 96.52, ആലപ്പുഴ –- 98.10, കോട്ടയം –- 97.37, ഇടുക്കി –- 95.71, എറണാകുളം –- 97.35, തൃശൂർ –- 96.68, പാലക്കാട് –- 97.94, മലപ്പുറം –- 96.70, കോഴിക്കോട് –- 97.45, വയനാട് –- 97.20, കാസർകോട് –- 97.06.
സോൾ ബാർഗൈനിങ് ഏജന്റ് പദവി സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ (സിഐടിയു). ചരിത്രവിജയം നേടാനാകുമെന്ന് കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എളമരം കരീമും ജനറൽ സെക്രട്ടറി എസ് ഹരിലാലും പറഞ്ഞു.
15 ശതമാനം വോട്ടെങ്കിലും നേടുന്ന സംഘടനകൾക്കാണ് അംഗീകാരം ലഭിക്കുക. 40 ശതമാനത്തിനു മുകളിൽ നേടുന്ന സംഘടനയ്‌ക്ക് പ്രിൻസിപ്പൽ ബാർഗൈനിങ് ഏജന്റ് പദവിയും 50 ശതമാനത്തിൽ കൂടുതൽ നേടുന്നവർക്ക് സോൾ ബാർഗൈനിങ് പദവിയും സ്വന്തമാകും. കഴിഞ്ഞതവണ കെഎസ്‌ഇബി വർക്കേഴ്‌സ് അസോസിയേഷൻ 47.52 ശതമാനം വോട്ടാണ് നേടിയത്. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷ (എഐടിയുസി)ന് കഴിഞ്ഞ തവണ 16.5 ശതമാനം വോട്ടാണ് കിട്ടിയത്.