യുക്രൈയിൻ യുദ്ധത്തെ തുടർന്ന് വിപണിയിൽ സൂര്യകാന്തിക്കു പിന്നാലെ മറ്റ് ഭക്ഷ്യഎണ്ണകളുടെ വിലയും ഉയരുന്നു. സൂര്യകാന്തി എണ്ണയുടെ വില ഇപ്പോൾ 200 രൂപയാണ്. ഒന്നര മാസത്തിനിടെ 40 രൂപയുടെ വർധനവാണുണ്ടായത്. രാജ്യത്തേക്ക് സൂര്യകാന്തി എണ്ണയുടെ 70 ശതമാനം റഷ്യയിൽനിന്നും 20 ശതമാനം യുക്രൈനിൽനിന്നും ബാക്കി 10 ശതമാനം വിവിധ രാജ്യങ്ങളിൽനിന്നുമാണ് ഇറക്കുമതി ചെയ്തിരുന്നത്.
യുദ്ധംമൂലം വിതരണ ശൃംഖല തടസപ്പെട്ടതാണു ഇപ്പോൾ വില ഉയരാൻ കാരണം. വാണിജ്യ മന്ത്രാലയത്തിന്റെ 2019 – 2020ലെ കണക്കുകൾ പ്രകാരം ഇന്ത്യക്കാർ പ്രതിവർഷം 25 മില്യണ്‍ ടണ്‍ സൂര്യകാന്തി എണ്ണ ഉപയോഗിക്കുന്നു. രാജ്യത്ത് പ്രതിവർഷം 50,000 ടണ്‍ എണ്ണ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ. മുഴുവൻ ആവശ്യകതയും നിലനിർത്തുന്നതിന് അന്താരാഷ്ട്ര ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. വെളിച്ചെണ്ണ വില വിപണിയിൽ 200-240 രൂപ വരെയാണ്.
ഏറെ ആവശ്യക്കാരുണ്ടായിരുന്ന കേരഫെഡിന്റെ കേര എണ്ണ തുടർച്ചയായി അപ്രത്യക്ഷമാകുന്നതു മുതലെടുത്ത് സ്വകാര്യ കന്പനികൾ ഗുണനിലവാരം കുറഞ്ഞ എണ്ണയും ഉയർന്ന വിലക്കു വിൽക്കുകയാണ്. പാം ഓയിൽ 30 രൂപ വർധിച്ച് 170 രൂപ വരെയായി. ഏറ്റവും കുറഞ്ഞ വിലയിൽ ലഭിച്ചിരുന്ന തവിട് എണ്ണയ്ക്കും 160 രൂപയായിരിക്കുകയാണ്. ഹോട്ടലുകളിലെ ചാർജ് വർധനവിനും ഇതു കാരണമാകുന്നു.