നാലാം തരംഗ സൂചന നൽകി രാജ്യത്ത് കോവിഡ് കുതിക്കുമ്പോൾ ഡൽഹിയിൽ ജനിതക വ്യതിയാനം വന്ന എട്ടു വൈറസുകളെ കണ്ടെത്തി. കഴിഞ്ഞ ദിവസം ഡൽഹി സർക്കാർ പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളിലാണ് പുതിയവയുടെ സാന്നിധ്യം കണ്ടെത്തിയത്. ഒമിക്രോണിൽ നിന്ന് വകഭേദം വന്ന ബിഎ.2.12 വൈറസിന്റെ സാന്നിധ്യം ഭൂരിഭാഗം സാമ്പിളുകളിലും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഔദ്യോഗികമായി ഫലം പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തലസ്ഥാനത്ത് 1,009 പേർക്കാണ് രോഗം. ഒറ്റ ദിവസത്തിൽ 60 ശതമാനത്തിന്റെ വർധന. ഓക്‌സിജൻ സഹായം ആവശ്യമുള്ള രോഗികളുടെ എണ്ണത്തിലും ക്രമേണ വർധന രേഖപ്പെടുത്തി തുടങ്ങി. ഹരിയാനയിലെ ഗുരുഗ്രാമിൽ ബുധനാഴ്‌ച റിപ്പോർട്ട് ചെയ്‌ത 310 കേസുകളിൽ 225 എണ്ണം ഡൽഹി അതിർത്തിയോട് ചേർന്നുള്ളവർക്കാണ്. 2,380 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 56 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതിനിടെ ഡൽഹിക്ക് പിന്നാലെ പഞ്ചാബും മാസ്‌ക് നിർബന്ധമാക്കി. 5-12 വയസ് പ്രായമുള്ള കുട്ടികളിൽ ബയോളജിക്കൽ ഇ. യുടെ വാക്‌സിനായ കോർബെവാക്‌സിന്റെ ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറലിന്റെ വിദഗ്‌ധ സമിതി ശുപാർശ നൽകി. തായ്‌ലന്റിലേയ്‌ക്ക് 20000 ഡോസ് കൊവാക്‌സിൻ ഇന്ത്യ അയച്ചു നൽകി.