തലശേരി അതിരൂപതയുടെ നാലാമത്തെ മേലധ്യക്ഷനായി മാർ ജോസഫ് പാംപ്ലാനി സ്ഥാനാരോഹിതനാകുന്ന ചടങ്ങിലേക്കു മലയോരത്തുനിന്ന് ഒഴുകിയെത്തിയത് ആയിരങ്ങൾ. കണ്ണൂർ, കാസർകോട് ജില്ലകളിലെ ഇരുനൂറ്റമ്പതോളം പള്ളികളെ പ്രതിനിധീകരിച്ച് 5000 പേരെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചത്. രാവിലെ 8.30നു മുമ്പ് തന്നെ കത്തീഡ്രൽ അങ്കണം നിറഞ്ഞു.
കുടിയേറ്റക്കാരുടെ കുടുംബത്തിൽനിന്നു ആദ്യമായി ലഭിച്ച ആർച്ച് ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങ് വിശ്വാസികൾ ആഘോഷമാക്കി. ആർച്ച് ബിഷപ്പിന്റെ നാടായ ചരളിൽനിന്ന് അമ്മ മേരിയും സഹോദരങ്ങളും കുടുംബാംഗങ്ങളും എത്തി. വിശ്വാസ സമൂഹത്തിലെ ഭിന്നശേഷിക്കാർക്കായി സഭയുടെ കൂദാശകളും, തിരുക്കർമങ്ങളും ആംഗ്യഭാഷയിൽ പരിഭാഷപ്പെടുത്തി നൽകി. 35 പേരാണ് ഇപ്രകാരം സ്ഥാനാരോഹണ ചടങ്ങുകൾക്കു സാക്ഷികളായത്. ജന്മനാ കാഴ്ചയില്ലാത്ത കിളിയന്തറയിലെ അലൻ ബ്രെയ്‌ലി ലിപി ഉപയോഗിച്ചാണ് വിശുദ്ധ ഗ്രന്ഥ വായന നടത്തിയത്. ചടങ്ങിൽ നിരാലംബരും അശരണരുമായ പതിനായിരം പേർക്ക് ഭക്ഷണം നൽകി. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ടിഎസ്എസ്എസ് ഡയക്ടർ ഫാ. ബെന്നി നിരപ്പേലിന്റെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കിയത്.
previous post