യാത്രക്കാർക്ക് ഭാരമാകാത്തവിധമാണ് ബസ് യാത്രാനിരക്ക് പരിഷ്‌കരിച്ചതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ഓർഡിനറി ബസുകളിൽ നിരക്ക് നേരിയതോതിൽ കൂടുമ്പോൾ പല സൂപ്പർ ക്ലാസ് ബസുകളിലെയും നിരക്ക് കുറയും. ഓർഡിനറിക്ക് മിനിമം ചാർജ് എട്ടുരൂപയിൽനിന്ന് പത്താക്കിയെങ്കിലും കുറഞ്ഞ ദൂരം 2.5 കിലോമീറ്റർ എന്നതിൽ മാറ്റമില്ല.
ഫാസ്റ്റ് പാസഞ്ചറിൽ മിനിമം നിരക്ക് 15 രൂപയും കിലോമീറ്റർ ചാർജ് 105 പൈസയുമാണ്. സൂപ്പർ എക്സ്പ്രസ് മുതലുള്ള സൂപ്പർ ക്ലാസ് സർവീസുകൾക്ക് മിനിമം ചാർജ് വർധനയില്ല. സൂപ്പർ എക്സ്പ്രസ് ബസുകളിൽ കിലോമീറ്റർ നിരക്ക് 110 പൈസയായി കൂടുമ്പോഴും മിനിമം ചാർജ് 35 രൂപയായി നിലനിർത്തി. സഞ്ചരിക്കാവുന്ന ദൂരം 15 കിലോമീറ്ററായി ഉയർത്തി. സൂപ്പർ എയർ എക്സ്പ്രസിന്റെ കിലോമീറ്റർ നിരക്ക് രണ്ട് പൈസ കുറച്ച് മിനിമം സഞ്ചരിക്കാവുന്ന ദൂരം 10 കിലോമീറ്ററിൽനിന്ന് 15 ആയി കൂട്ടി. സൂപ്പർ ഡീലക്സ് ബസുകളിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്കിൽ അഞ്ച് പൈസ കുറച്ചു.
മൾട്ടി ആക്സിൽ സെമി സ്ലീപ്പറിൽ മിനിമം ചാർജ് നിലനിർത്തി കിലോമീറ്റർ നിരക്ക് 25 പൈസയും ജൻറം ലോഫ്ളോർ എസി ബസുകളുടെ കിലോമീറ്റർ നിരക്ക് 12 പൈസയും കുറച്ചു. സിംഗിൾ ആക്സിൽ എസി, ഹൈടെക്ക്, വോൾവോ സിംഗിൾ ആക്സിൽ ബസുകളുടെ നിരക്കിൽ മാറ്റമില്ല. ലോ ഫ്ലോർ നോൺ എസി ജൻറം ബസ് മിനിമം ചാർജ് 13 രൂപയിൽനിന്ന് 10 രൂപയായി കുറച്ചു. സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ എന്നിവയുടെ നിരക്ക് ഓർഡിനറിക്ക് തുല്യമാകും. കെഎസ്ആർടിസി ബസുകളിലെ ഫെയർസ്റ്റേജ് നിർണയത്തിലെ അപാകങ്ങൾ പരിഹരിച്ചതോടെ യാത്രക്കാരുടെ നിരന്തര പരാതിക്ക് പരിഹാരമായതായും മന്ത്രി പറഞ്ഞു.