ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവം പ്രക്കൂഴം നാളില്‍ കൊട്ടിയൂര്‍ പെരുമാളിന് സമര്‍പ്പിക്കുന്ന അവല് തയാറാകുന്നു. ഇടിച്ചെടുത്ത അവലുമായി സ്ഥാനികര്‍ ഇന്നു വൈകുന്നേരം നാലോടെ കാൽനടയായി കൊട്ടിയൂരിലേക്ക് പുറപ്പെടും.
പുല്ലാഞ്ഞോട് നരഹരിപറമ്പ് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍നിന്നാണ് അവല് തയാറാക്കുന്നത്. കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ നാള്കുറിക്കല് ചടങ്ങായ പ്രക്കൂഴത്തിന് പെരുമാളിന് സമര്‍പ്പിക്കാനായാണ് അവല് എഴുന്നള്ളിക്കുന്നത്. തുടര്‍ച്ചയായി ഇത് 29-ാം വര്‍ഷമാണ് കൊട്ടിയൂരിലേക്ക് അവല് എഴുന്നള്ളിക്കുന്നത്. പത്തുദിവസം വ്രതംനോറ്റ് 11ഓളം അമ്മമാരാണ് മൂന്നു ദിവസത്തെ അധ്വാനത്തിലൂടെ അവല് ഉണ്ടാക്കുന്നത്.
പുഴുങ്ങിയെടുത്ത നെല്ല് വറുത്ത് പരമ്പരാഗത രീതിയില്‍ ഇടിച്ചെടുത്താണ് നിവേദിക്കാൻ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്നത്. പ്രക്കൂഴം നാള് തലേന്ന് നരഹരിപറമ്പ് ക്ഷേത്ര മണ്ഡപത്തില്‍നിന്ന് അളന്നെടുത്ത അവലുമായി സ്ഥാനികര്‍ കൊട്ടിയൂരിലേക്ക് പുറപ്പെടും. 46 സേറ് നെല്ല് കുത്തിയെടുത്ത് അതിൽനിന്നു 23 സേറ് അവലാണ് കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കുക.
കാപ്പാടൻ ജാനകിയമ്മ, കാപ്പാടൻ സരസ്വതി, കണ്ടംചിറ ജാനകിയമ്മ, കെ. ഓമന, പി.ജി. ധനലക്ഷമി, കെ. പത്മിനി, ഇ.കെ. മാധവി, എം.കെ. രാധ, പി. വിലാസിനി, പി. വനജ, എം.പി. പുഷ്പ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നെല്ലിടിച്ച് അവലുണ്ടാക്കുന്നത്.