വീടുകളിൽ എത്തി ആക്രിയും മാലിന്യവും ശേഖരിക്കുന്ന മേഖലയിൽ ‘ആപ്’ മത്സരം വരുന്നു. മൊബൈൽ ആപ്ലിക്കേഷനുകളായ സംസ്ഥാന സർക്കാരിന്റെ ‘ഹരിതമിത്രം’, കേരള സ്ക്രാപ് മർച്ചന്റ്സ് അസോസിയേഷന്റെ ‘ആക്രിക്കട’ എന്നിങ്ങനെ പൊതു–സ്വകാര്യ മേഖലകൾ തമ്മിലാകും പ്രധാനമായും മത്സരം.
സർക്കാരിനായി ശുചിത്വ മിഷൻ തയാറാക്കിയ ആപ് അടുത്ത മാസം പ്രവർത്തനക്ഷമമാകും. ‘ആക്രിക്കട’ (aakrikada) ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. അസോസിയേഷനിലെ 3200 ൽപരം അംഗങ്ങളുടെ നാലായിരത്തോളം കടകളെ ആപ്പുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലെ ഉപയോക്താവിനുള്ള ആപ് ഡൗൺലോഡ് ചെയ്തു സന്ദേശം അയച്ചാൽ വീട്ടിലോ സ്ഥാപനത്തിലോ എത്തി പുനരുപയോഗിക്കാവുന്നതും സംസ്കരിക്കാവുന്നതുമായ പ്ലാസ്റ്റിക്, ഇരുമ്പ്, പഴയ കടലാസ് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ചു വില നൽകുമെന്നു അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.എ.ഷെറീഫ് പറഞ്ഞു. ചെരിപ്പ്, റെക്സിൻ നിർമിത ബാഗുകൾ, തെർമോകോൾ എന്നിവ സംസ്കരിക്കാൻ സംവിധാനം ഇല്ലാത്തതിനാൽ ശേഖരിക്കില്ല. ആപ്പിൽ ദിവസേന അന്വേഷണങ്ങൾ വരുന്നുണ്ടെന്നും കൂടുതൽ കാര്യക്ഷമമാക്കാൻ അംഗങ്ങൾക്കു പരിശീലനം നൽകുകയാണെന്നും അഷ്റഫ് വ്യക്തമാക്കി.
അറുപതോളം നഗരസഭകൾ ഉൾപ്പെടെ നാനൂറോളം തദ്ദേശ സ്ഥാപനങ്ങളിൽ ആകും ‘ഹരിതമിത്രം’ ആപ് ആദ്യം ലഭ്യമാകുകയെന്നു ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. വീടുകൾ 50 രൂപയും ചെറിയ വ്യാപാര സ്ഥാപനങ്ങൾ 75 രൂപയും പ്രതിമാസം യൂസർ ഫീസ് ആയി നൽകണം. ഹരിതകർമ സേനാംഗങ്ങൾ വീടുകളിലെത്തി ജൈവ, അജൈവ മാലിന്യങ്ങൾ ശേഖരിക്കും.
സ്മാർട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം എന്നു പേരിട്ടിരിക്കുന്ന ശൃംഖലയിൽ ഓരോ വീടിനും ഉപയോഗിക്കാവുന്ന ആപ്പും പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടന്നാൽ തദ്ദേശസ്ഥാപനത്തെ വിവരം അറിയിച്ചു ശേഖരിക്കാൻ നടപടി സ്വീകരിക്കുന്ന പബ്ലിക് ആപ്പും ഉണ്ട്. മാലിന്യങ്ങൾ ശേഖരിക്കുമ്പോൾ ഹരിതകർമ സേനാംഗത്തിന്റെ സ്മാർട് ഫോൺ ഉപയോഗിച്ചു വീടിനു നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്തു മാലിന്യത്തിന്റെ അളവ് ഉൾപ്പെടെ തദ്ദേശസ്ഥാപനത്തിനു ലഭ്യമാകുന്ന തരത്തിലാണു പ്രവർത്തനം. വിവിധ തലങ്ങളിലുള്ള ജീവനക്കാർക്കു പരിശീലനം നടന്നു വരികയാണ്.