കെഎസ്‌ആർടിസിയുടെ കെ സ്വിഫ്‌റ്റ് സർവീസുകൾ നിരത്തിലിറങ്ങിയതോടെ തിരിച്ചടിയേൽക്കുന്നത് സ്വകാര്യ ഓപ്പറേറ്റർമാരുടെ കൊള്ളയ്ക്ക്. ഇത് തിരിച്ചറിഞ്ഞുള്ള കുപ്രചാരണമാണ് സർവീസ് ആരംഭിച്ച ദിവസംമുതൽ കെ സ്വിഫ്‌റ്റിനെതിരെ നടക്കുന്നത്. സ്വകാര്യ സർവീസുകൾ കുത്തകയാക്കി വച്ചിരിക്കുന്ന റൂട്ടുകളിലാണ് പ്രധാനമായും സ്വിഫ്റ്റ് സർവീസ് നടത്തുന്നത്. സീസൺ ദിവസങ്ങളിൽ മൂന്നിരട്ടിവരെ ചാർജ് വാങ്ങിയാണ് സ്വകാര്യ ഓപ്പറേറ്റർമാരുടെ കൊള്ള.
വിഷുത്തലേന്ന് ബംഗളൂരു–- എറണകുളം റൂട്ടിൽ സ്വകാര്യ ബസുകളിൽ 2800 രൂപവരെയായിരുന്നു നിരക്ക്. അതേസമയം, കെ -സ്വിഫ്റ്റ് ഈടാക്കിയത് 1264 രൂപയും. എസി വോൾവോ സെമി സ്ലീപ്പർ ബസുകളിൽ നിരക്ക് യഥാക്രമം 1699ഉം 1134ഉം ആയിരുന്നു. തിരക്കുള്ള ദിവസങ്ങളിലും സാധാരണ നിരക്കാണ് സ്വിഫ്റ്റിൽ ഈടാക്കുന്നത് എന്നതിനാൽ സ്വകാര്യ കൊള്ള എളുപ്പത്തിൽ തിരിച്ചറിയാനാകും.
സ്വിഫ്‌റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനാകും.
www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും എന്റെ കെഎസ്‌ആർടിസി ആപ്പിലൂടെയും ടിക്കറ്റെടുക്കാം. കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസുകൾ സംബന്ധിച്ച വിവരങ്ങൾ 0471- 2465000 എന്ന നമ്പരിൽ ലഭ്യമാണ്. കൺട്രോൾറൂം: 18005994011 (ടോൾഫ്രീ), 9447071021, 0471-2463799 വാട്സാപ്: – 8129562972.